കര്‍ണാടക വിമതര്‍ക്ക് തിരിച്ചടി; ഇടപെടില്ല, സ്പീക്കര്‍ക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി

single-img
16 July 2019

കര്‍ണാടകയിലെ കോണ്‍ഗ്രസ് ജനതാ ദള്‍ സെക്കുലര്‍ സഖ്യ സര്‍ക്കാറിലെ വിമത എം.എല്‍.എമാര്‍ക്ക് സുപ്രീംകോടതിയില്‍ തിരിച്ചടി. എം.എല്‍.എമാരുടെ രാജി സ്വീകരിക്കാത്ത സ്പീക്കറുടെ തീരുമാനത്തില്‍ ഇടപടൊനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എം.എല്‍.എമാരുടെ രാജി സ്വീകരിക്കുന്നതിലും അയോഗ്യരാക്കുന്ന കാര്യത്തിലും ഇടപെടാനാവില്ലെന്നും കോടതി പറഞ്ഞു. സ്പീക്കര്‍ എങ്ങിനെ തീരുമാനമെടുക്കണമെന്ന് കോടതിക്ക് നിര്‍ദേശിക്കാന്‍ ആവില്ലെന്നും വാദം കേട്ട ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ രാജി സ്പീക്കര്‍ ഉടന്‍ സ്വീകരിക്കണം, നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് തങ്ങളെ നിര്‍ബന്ധിക്കാന്‍ അവര്‍ക്ക് ആകില്ലെന്നും കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് വിമതര്‍ക്കായി കോടതിയില്‍ ഹാജരായത്.

രാജിയില്‍ തീരുമാനമെടുക്കാന്‍ സ്പീക്കര്‍ മനഃപൂര്‍വ്വം കാലതാമസം വരുത്തുകയാണ്. നിയമസഭയില്‍ പങ്കെടുക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ച് കഴിഞ്ഞാല്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധിക്കാന്‍ നിങ്ങള്‍ക്കാകുമോ?, ഒരു പ്രത്യേക ഗ്രൂപ്പില്‍ തുടരാനും സംസാരിക്കാനും സ്പീക്കര്‍ ഞങ്ങളെ നിര്‍ബന്ധിപ്പിക്കുന്നു. എന്നാല്‍ ഞങ്ങള്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിതമര്‍ക്കായി റോഹ്തഗി കോടതിയില്‍ പറഞ്ഞു.

രാജിക്കത്തിന്റെ വിശ്വാസ്യത ഉറപ്പാക്കിയശേഷമേ അതില്‍ തീരുമാനമെടുക്കാനാകൂവെന്നാണ് ഭരണഘടനയുടെ 190(3)(ബി) വകുപ്പില്‍ പറയുന്നതെന്നാണ് സ്പീക്കറുടെ വാദം. അതിനാല്‍ രാജിക്കത്ത് വിശദമായി പരിശോധിക്കാന്‍ സമയം വേണമെന്നും സ്പീക്കര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.