തിരൂര്‍-പൊന്നാനി പുഴ സംരക്ഷിക്കണം; ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരീക്ഷണ സമിതിയുടെ നിര്‍ദ്ദേശം

single-img
13 July 2019

മാലിന്യങ്ങൾ തള്ളുന്നത് വഴി തിരൂര്‍-പൊന്നാനി പുഴയെ നശിപ്പിക്കുന്നുവെന്ന പരാതിയില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച നിരീക്ഷണ സമിതി തിരൂരിലെത്തി തെളിവെടുത്തു. തുടർന്ന് പുഴ സംരക്ഷിക്കാൻ അടിയന്തര നടപടികള്‍ സ്വീകരിക്കാൻ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കും സമിതി നിര്‍ദ്ദേശം നല്‍കി. തിരൂരിലുള്ള പരിസ്ഥതി പ്രവര്‍ത്തകനായ എരഞ്ഞിക്കാട്ട് അലവിക്കുട്ടിയുടെ പരാതിയിലാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഇടപെടലുണ്ടായത്.

ഇതിനെ സംബന്ധിച്ച്തദ്ദേശഭരണ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ക്കും അലവിക്കുട്ടി നിരവധി പരാതികള്‍ നല്‍കിയിരുന്നു.എന്നിട്ടും പരിഹാരമില്ലാതെ വന്നതോടെ അദ്ദേഹം പുഴ സംരക്ഷിക്കാൻ നടപടിയെടുക്കണമെന്നാവശ്യപെട്ട് ഹൈക്കോടതിയേയും സമീപിച്ചു. പിന്നീടാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ നിര്‍ദ്ദേശ പ്രകാരം ജസ്റ്റിസ് എ വി രാമകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതി തിരൂരിലെത്തി നേരിട്ട് തെളിവെടുപ്പ് നടത്തിയത്.

പ്രദേശത്തെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമൊക്കെയായി കക്കൂസ് മാലിന്യങ്ങളടക്കമുള്ളത് പുഴയിലേക്ക് തള്ളുന്നത് സമിതിക്ക് ബോധ്യപെട്ടു. ഈ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്നുവെന്ന് പരാതിയുയര്‍ന്ന മത്സ്യ-മാസ മാര്‍ക്കറ്റും സമിതി പരിശോധിച്ചു. കൂടുതൽ വിശദമായ റിപ്പോര്‍ട്ട് വൈകാതെ തന്നെ ദേശീയ ഹരിത ട്രൈബ്യൂണലിന് നല്‍കുമെന്ന് സമിതി അറിയിച്ചു.