പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; പ്രതിക്ക് 32 ദിവസത്തിനുള്ളിൽ വധശിക്ഷ വിധിച്ച് കോടതി

single-img
11 July 2019

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസില്‍ 35–കാരന് 32 ദിവസത്തിനുള്ളിൽ പോക്സോ നിയമപ്രകാരം വധശിക്ഷ വിധിച്ച് കോടതി. മധ്യപ്രദേശിലാണ് സംഭവം. കേസ് പരിഗണിച്ച പോക്സോ കോടതി കോടതി ഡ്ജി കുമുധിനി പട്ടേൽ ഐപിസി സെക്‌ഷൻ 302, 376–AB എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിയായ വിഷ്ണു ബമോറയ്ക്ക് വധശിക്ഷ വിധിച്ചത്.

അതേപോലെ ഇതേ പ്രതിക്ക് തന്നെ എട്ടു വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്ന മറ്റൊരു കേസിൽ കോടതി ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. കഴിഞ്ഞ മാസം എട്ടിന് കമലനഗറിലെ വീടിനു മുന്നിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. തൊട്ടടുത്ത ദിവസം രാവിലെ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

അന്വേഷണം നടത്തിയ പോലീസ് ജൂൺ 10ന് വിഷ്ണു ബമോറയെ അറസ്റ്റു ചെയ്തു. തുടര്‍ന്ന് നടത്തിയ ഡിഎൻഎ പരിശോധനയുടെയും മറ്റു സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിൽ ജൂൺ 12ന് ഇയാൾക്കെതിരെ 108 പേജുള്ള കുറ്റപത്രം ചുമത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തതിന് ഐപിസി 363, 366 വകുപ്പുകൾ പ്രകാരം മൂന്നും ഏഴും വർഷം വീതം തടവുശിക്ഷയും ഇയാൾക്കുമേൽ ചുമത്തി.