ഇംഗ്ലീഷ് പേസ് പട ഓസ്‌ട്രേലിയയെ എറിഞ്ഞിട്ടു; ഇംഗ്ലണ്ടിന് 224 റണ്‍സ് വിജയലക്ഷ്യം

single-img
11 July 2019

ലോകകപ്പിലെ രണ്ടാം സെമിയില്‍ ഇംഗ്ലീഷ് പേസ് ബൗളിംഗിന് മുന്നില്‍ സ്റ്റീവന്‍ സ്മിത്ത് ഒറ്റയ്ക്ക് നേടിയ അര്‍ധ സെഞ്ചുറിയുടെറെ ബലത്തില്‍ 49 ഓവറില്‍ ഓസ്ട്രേലിയ 223 റണ്‍സാണ് നേടിയത്. റോസ് ലഭിച്ച് ആദ്യം ഇറങ്ങിയ ഓസ്ട്രേലിയ 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി.

തുടര്‍ന്ന് ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്സ് ക്യാരിയും ചേര്‍ന്നാണ് കരകയറ്റിയത്. ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് തുടക്കത്തില്‍ തന്നെ നഷ്ടമായത്. മുന്‍ നിര വീണപ്പോള്‍ തകര്‍ച്ച മുന്നില്‍ കണ്ട അവസരത്തിലാണ് സ്മിത്തും ക്യാരിയും ഒത്തുചേര്‍ന്നത്. ഈ കൂട്ടുകെട്ട് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റിയത്. ആര്‍ച്ചറിന്‍റെ ബൗണ്‍സറില്‍ ശരീരത്തില്‍ പരിക്കേറ്റിട്ടും പിടിച്ച് നിന്ന ക്യാരിയെ റഷീദ് പുറത്താക്കി. 70 പന്തില്‍ 46 റണ്‍സാണ് ക്യാരി നേടിയത്.

ഒടുവില്‍വാലറ്റത്തെ കൂട്ടുപിടിച്ച് ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കാനുള്ള സ്മിത്തിന്‍റെ ശ്രമം റണ്‍ഔട്ടിലൂടെ അവസാനിക്കുകയായിരുന്നു. 119 പന്തില്‍ നിന്നും 85 റണ്‍സാണ് സ്മിത്ത് നേടിയത്. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സും ആദില്‍ റഷീദും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.