മൊബൈലില്‍ പകര്‍ത്തിയ കിടപ്പറ രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

single-img
10 July 2019

സ്വകാര്യനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവയ്ക്കാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിനെതിരെ ഭാര്യ കേസ് കൊടുത്തു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്നു ഭര്‍ത്താവിനെതിരെ ബരാദാരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 29–നാണ് ഇരുവരും വിവാഹിതരാകുന്നത്. പല രാത്രികളിലും ഭര്‍ത്താവ് ഭാര്യക്കൊപ്പമുള്ള സ്വകാര്യ നിമിഷങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഭാര്യ എതിര്‍ത്തെങ്കിലും ദൃശ്യങ്ങള്‍ പിന്നീട് ഡിലീറ്റ് ചെയ്യുമെന്ന ഉറപ്പു നല്‍കി.

എന്നാല്‍ കുറച്ചുദിവസങ്ങള്‍ക്കു ശേഷവും ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്നു നീക്കം ചെയ്തില്ല. മാത്രമല്ല, വിഡിയോകള്‍ സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്യുണമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭര്‍ത്താവിന്റെ പ്രവൃത്തിയെ കുറിച്ച് അദ്ദേഹത്തിന്റെ മാതാപിതാക്കളോടു പരാതി പറഞ്ഞിരുന്നെങ്കിലും അവഗണനയായിരുന്നു ഫലം.

കഴിഞ്ഞ മാസം 30–ന് ഭര്‍ത്താവുമായുള്ള വാക്കുതര്‍ക്കത്തിനിടെ അദ്ദേഹം തന്നെ അടിച്ചതായി യുവതി ആരോപിച്ചു. പ്രകൃതിവിരുദ്ധ പീഡനത്തിനു ഭര്‍ത്താവ് ഇരയാക്കിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതി സത്യസന്ധമാണെന്നു കരുതിയതിനാലാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്നു ബരാദാരി പൊലീസ് സ്റ്റേഷന്‍ എസ്‌ഐ വേദ് പ്രകാശ് ഗുപ്ത പറഞ്ഞു. പ്രകൃതിവിരുദ്ധ പീഡനം, ഭീഷണി, ഐടി ആക്ടിലെ ചില വകുപ്പുകള്‍ എന്നിവയാണ് ഭര്‍ത്താവിനു മേല്‍ ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.