ഡി.കെ ശിവകുമാറിനെ അറസ്റ്റു ചെയ്യുമെന്ന് മുംബൈ പോലീസ്
കര്‍ണാടകയിൽ രാജി വച്ച വിമതര്‍ താമസിക്കുന്ന മുംബൈയിലെ ഹോട്ടലിനു മുന്നില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനജീവിതത്തിനും സമാധാന അന്തരീക്ഷത്തിനും തടസ്സമുണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ വിശദീകരണം.
ജൂലൈ ഒമ്പത് മുതൽ 12 വരെയാണ് നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുന്നത്. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നത് ഇതുപ്രപകാരം നിരോധിച്ചു. ഡി.കെ.ശിവകുമാര്‍ മൂന്നുമണിക്കൂറായി വിമതര്‍ താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ തന്നെയാണ്.
ശിവകുമാറിന് മുറി ബുക് ചെയ്തിരുന്നെങ്കിലും ഹോട്ടലുകാര്‍ റദ്ദാക്കി. സഹപ്രവര്‍ത്തകരെ കാണാതെ തിരിച്ചുപോകില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. ഇതോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു നീക്കാന്‍ മുംബൈ കമ്മീഷണർ നിര്‍ദേശം നൽകി.
വിമതരെ കാണാന്‍ മുംബൈയിലെ റിനൈസന്‍സ് ഹോട്ടലില്‍ എത്തിയ ശിവകുമാറിനെ പൊലീസ് തടഞ്ഞിരുന്നു. ശിവകുമാറും കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും ഇവരില്‍ നിന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ശിവകുമാറിനെ തടഞ്ഞത്.
എന്നാല്‍ എംഎല്‍എമാരെ കാണാതെ പിന്‍വാങ്ങില്ലെന്ന നിലപാടിലാണ് ശിവകുമാര്‍. എംഎല്‍എമാരെ കാണാനുള്ള ശ്രമവുമായി ഹോട്ടലിന് മുമ്പില്‍ തന്നെ തുടരുമെന്നാണ് ശിവകുമാര്‍ വ്യക്തമാക്കിയത്. താന്‍ മുറി ബുക്ക് ചെയ്തിട്ടുണ്ട്. തന്നെ തടയാന്‍ പൊലീസിന് ആവില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.