തായ്വാനുമായി നടത്തുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണം; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്
അമേരിക്ക നിലവിൽ തായ്വാനുമായി നടത്തിക്കൊണ്ടിരിക്കുന്ന ആയുധ ഇടപാടുകള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും എല്ലാത്തരം സൈനിക ബന്ധവും വിച്ഛേദിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. അമേരിക്ക ഇപ്പോൾ തായ്വാനുമായി നടത്തുന്ന 2.2 ബില്യണ്‍ ഡോളറിന്റെ ആയുധ വില്‍പ്പന ഉടന്‍ പിന്‍വലിക്കണമെന്നാണ് ചൈനീസ് ആവശ്യം.
പുതിയ കരാറിലൂടെ തായ്വാന് 108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്റെ അനുബന്ധ ഉപകരണങ്ങളും വില്‍ക്കാനാണ് അമേരിക്ക തീരുമാനിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആയുധ വില്‍പ്പന സംബന്ധിച്ച് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് പെന്റഗണ്‍ സ്ഥിരീകരിച്ചതിന് ശേഷമാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ്ങ് യുഎസിനെതിരെ രൂക്ഷമായ വാക്കുകളില്‍ ആക്രമണം അഴിച്ചുവിട്ടത്.
ചൈനയുടെ മുന്നറിയിപ്പ് വന്ന ഉടൻ തന്നെ മറുപടിയുമായി തായ്വാന് രംഗത്ത് എത്തി. തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതിന് യുഎസ് നല്കുന്ന പിന്തുണയാണിതെന്ന് തായ്വാന് പറഞ്ഞു. അതേപോലെ തന്നെ മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥയില്‍ വില്‍പ്പന മാറ്റമുണ്ടാക്കില്ലെന്ന് പെന്റഗണ്‍ പ്രതിരോധ സുരക്ഷാ സഹകരണ ഏജന്‍സി അറിയിച്ചു.