ഭാര്യയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; പരാതി കൊടുക്കാനെത്തിയ ഭര്‍ത്താവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം

single-img
7 July 2019

തന്റെ ഭാര്യയെ ചിലര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പരാതി പറയാനെത്തിയ ഭര്‍ത്താവിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ആരോപണം. യുപിയിലെ മെയിന്‍പുര ജില്ലയിലെ ബിച്വാന്‍ പോലീസ് സ്റ്റേഷനിലാണ് സംഭവം.

യുവാവും ഭാര്യയും ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞു നിര്‍ത്തിയ മൂന്നംഗ സംഘം ഭര്‍ത്താവിനെ കണ്ണുകെട്ടി ക്രൂരമായി മര്‍ദിച്ച് അവശനാക്കിയശേഷം ഭാര്യയെ തട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. പിന്നീട് കുറച്ച് കിലോമീറ്ററുകള്‍ അപ്പുറത്താണ് യുവതിയെ അവശ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് ഇരുവരും പോലീസ് സ്റ്റേഷനില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പോലീസ് ഇവരുടെ പരാതി വ്യാജമാണെന്ന് ആരോപിച്ച് ഇരുവരെയും അധിക്ഷേപിക്കുകയായിരുന്നു. അതിന് ശേഷം ഭര്‍ത്താവിനെ സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമാര്‍ മര്‍ദ്ദിക്കുകയും ചെയ്തു.

പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തില്‍ യുവാവിന്‍റെ വിരലുകള്‍ക്ക് പൊട്ടലേറ്റു. മാത്രമല്ല ഭാര്യയെ ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് കേസുമെടുത്തു. പിന്നീട് ഭാര്യ പോലീസ് സ്റ്റേഷനില്‍ എത്തി സംഭവം വിശദീകരിച്ചതിനെ തുടര്‍ന്നാണ് പരാതി സ്വീകരിച്ചത്. സംഭവം വിവാദമായപ്പോള്‍ സ്റ്റേഷന്‍ ഓഫിസര്‍ രാജേഷ് പാല്‍ സിംഗ് ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍റ് ചെയ്തതായി എസ് പി അജയ് ശങ്കര്‍ റായ് അറിയിച്ചു.

പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടില്ലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.