വൃതം അവസാനിപ്പിക്കാൻ ഓർഡർ ചെയ്തത് പനീർ ബട്ടർ മസാല; കിട്ടിയത് ബട്ടർ ചിക്കൻ; സൊമാറ്റോയ്ക്കും ഭക്ഷണം നൽകിയ ഹോട്ടലിനും പിഴ വിധിച്ചു

single-img
6 July 2019

വൃതം അവസാനിപ്പിക്കാന്‍ വെജിറ്റെറിയന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത അഭിഭാഷകന് മാംസാഹാരം നൽകിയ സംഭവത്തിൽ സൊമാറ്റോയ്ക്കും ഭക്ഷണം നൽകിയ ഹോട്ടലിനും 55000 രൂപ പിഴ. പൂനെയിലെ ഷൺമുഖ് ദേശ്‌മുഖ് എന്ന അഭിഭാഷകന്റെ ഹർജിയിൽ പുണെയിലെ ഉപഭോക്തൃ തർക്ക പരിഹാര ഫോറമാണ് ഈ വിധി പുറപ്പെടുവിച്ചത്. അടുത്ത 45 ദിവസത്തിനുള്ളിൽ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

ഏതെങ്കിലും കാരണത്താല്‍ തുക നൽകാൻ വൈകുന്ന പക്ഷം പത്ത് ശതമാനം പലിശ കൂടി നൽകേണ്ടി വരും. ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചിൽ ജോലി ചെയ്യുന്ന അഭിഭാഷകൻ മെയ് 31 ന് പനീർ ബട്ടർ മസാലയാണ് ഓർഡർ ചെയ്തത്. തന്റെ വ്രതം അവസാനിപ്പിക്കാനായാണ് ഇദ്ദേഹം ഭക്ഷണം ഓർഡർ ചെയ്തത്. എന്നാൽ ഇദ്ദേഹത്തിന് ലഭിച്ചത് ബട്ടർ ചിക്കൻ എന്ന വിഭവമായിരുന്നു.

തനിക്ക് ലഭിച്ച വിഭാവത്തില്‍ രണ്ട് കറിയുടെയും നിറം സമാനമായതിനാൽ വിഭവം ഏതെന്ന് അറിയാതെ അഭിഭാഷകൻ ഇത് കഴിച്ചു. പിന്നീട് സൊമാറ്റോയുടെ ഡെലിവറി ബോയിയോടും ഹോട്ടലുടമയോടും അഭിഭാഷകൻ പരാതിപ്പെട്ടു. ഉടൻ തന്നെ പനീർ ബട്ടർ മസാല നൽകാമെന്ന് ഹോട്ടലുടമകൾ പറഞ്ഞെങ്കിലും രണ്ടാമത്തെ തവണയും കിട്ടിയത് ബട്ടർ ചിക്കനായിരുന്നു.

ഇതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങൾക്ക് ശേഷം അഭിഭാഷകൻ ഇരു കമ്പനികൾക്കും എതിരെ മറ്റൊരു അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചു. ഹോട്ടല്‍ തന്റെ മതവിശ്വാസത്തെ വേദനിപ്പിക്കും വിധം മനപ്പൂർവ്വം മാംസാഹാരം വിളമ്പിയെന്ന് അദ്ദേഹം നോട്ടീസിൽ ആരോപിച്ചിരുന്നു. പക്ഷെ ഹോട്ടലുടമയോ സൊമാറ്റോയോ മറുപടി നൽകിയില്ല. ഇതോടെ അഭിഭാഷകൻ കൂടിയായ ദേശ്‌മുഖ് കൺസ്യൂമർ ഫോറത്തെ സമീപിച്ചു.

കോടതിയില്‍ സൊമാറ്റോയിൽ നിന്ന് അഞ്ച് ലക്ഷവും ഹോട്ടലുടമയോട് ഒരു ലക്ഷവും നഷ്ടപരിഹാരമാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. പക്ഷെ കമ്പനിയെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ദേശ്മുഖിന്റെ പരാതിയെന്നായിരുന്നു സൊമാറ്റോയുടെ വാദം. പരാതിക്കാരൻ വിഭവത്തിന് നൽകിയ പണം തിരികെ നൽകിയെന്നും തെറ്റായ വിഭവം നൽകിയതിന്റെ ഉത്തരവാദിത്തം ഹോട്ടലുടമയ്ക്കാണെന്നും അവർ പറഞ്ഞു. എന്നാൽ ഓർഡർ തെറ്റിയാണ് അയച്ചതെന്ന് ഹോട്ടലുടമ സമ്മതിച്ചു.