കേന്ദ്രബജറ്റിൽ കേരളത്തിന് അവഗണന; ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കാൻ സിപിഎം

single-img
6 July 2019

രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അതിസമ്പന്നര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കി പാവപ്പെട്ട ജനവിഭാഗങ്ങളെ ദുരിതത്തിലാഴ്ത്തുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ ജൂലൈ 9 പ്രതിഷേധ ദിനമായി ആചരിക്കുമെന്നും വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.രാജ്യത്തിനെ സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനുള്ള ശ്രമങ്ങളാണ് ബജറ്റിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.

രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് വലിയ ഇളവുകളാണ് ബജറ്റിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതില്‍ കേരളത്തെ പൂര്‍ണ്ണമായും തഴഞ്ഞിരിക്കുകയാണ്. അതേപോലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിച്ച് പണം കണ്ടെത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചിരിക്കുന്നത്. പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.

സംസ്ഥാനം ഉന്നയിച്ച വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ആവശ്യമില്ലാതെ സാധാരണക്കാര്‍ക്കുമേല്‍ നികുതി അടിച്ചേല്‍പ്പിക്കുകയാണ്. അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. ഇതിന്റെ ഭാഗമായി പ്രാദേശികാടിസ്ഥാനത്തില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

കനത്ത ദുരിതമനുഭവിയ്ക്കുന്ന കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും യാതൊരു പരിഗണനയും ബജറ്റില്‍ നല്‍കിയില്ല. വനിതാ ക്ഷേമത്തിനുള്ള വിഹിതം 5.1 ശതമാനത്തില്‍ നിന്നും 4.9 ശതമാനമായി വെട്ടിക്കുറച്ചു.
ഇന്ധനങ്ങളില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ദ്ധിക്കുന്നതോടെ വിലക്കയറ്റവും രൂക്ഷമാകും.
സംസ്ഥാനങ്ങള്‍ക്കുള്ള തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതം ആയിരം കോടിയാണ് വെട്ടിക്കുറച്ചത്.

ബജറ്റിലൂടെ സാമൂഹ്യക്ഷേമത്തെ പൂര്‍ണ്ണമായും വാണിജ്യവത്ക്കരിക്കുകയാണ്. നിലനിന്നിരുന്ന എല്ലാ തൊഴില്‍ നിയമങ്ങളും പൊളിച്ചെഴുതി നാല് കോഡുകളാക്കും. ഒറ്റ വാക്കില്‍ ഭരണ നിര്‍വ്വഹണത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി, ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകള്‍ക്കും വിദേശമൂലധനത്തിനും ലാഭമുണ്ടാക്കാനുള്ള കമ്പോളമാക്കി രാജ്യത്തെ തുറന്നുകൊടുത്തിരിക്കുകയാണ്.

അതേപോലെ റോഡ് – റെയില്‍ വികസനത്തിന്റെ കാര്യത്തിലും തികഞ്ഞ അവഗണനയാണ് ഉണ്ടായത്. സംസ്ഥാനത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസും, കോച്ച് ഫാക്ടറിയും പരിഗണിച്ചില്ല. കേരളത്തിന്റെ വികസനത്തിന്ആവശ്യമായ ഒരു പദ്ധതി പ്രഖ്യാപനവും ബജറ്റിലുണ്ടായില്ലെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.