വീണ്ടും ദുരഭിമാനക്കൊല; ഗര്‍ഭിണിയായ യുവതിയെയും ഭര്‍ത്താവിനെയും വെട്ടിക്കൊന്നു

single-img
5 July 2019

ജാതി മാറി വിവാഹം ചെയ്തതിന് യുവാവിനെയും ഗര്‍ഭിണിയായ ഭാര്യയെയും ഒരു സംഘമാളുകള്‍ കൊലപ്പെടുത്തി. തൂത്തുക്കുടി തന്തൈ പെരിയാര്‍ സ്വദേശി സോലൈരാജ്(24) ഭാര്യ ജ്യോതി(24) എന്നിവരാണ് കൊല്ലപ്പെട്ടത്. ജ്യോതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

അക്രമവുമായി ബന്ധപ്പെട്ട് ജ്യോതിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിതാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരുസംഘമാളുകള്‍ ചേര്‍ന്ന് ഇരുവരെയും കൊലപ്പെടുത്തിയതെന്നാണ് സൂചന. തൂത്തുക്കുടി എസ്.പി അരുണ്‍ ബാലഗോപാലന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തി.

കുറ്റവാളികളെ അറസ്റ്റ് ചെയ്യാതെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന പൊലീസിന്റെ ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.

മൂന്നുമാസം മുന്‍പാണ് ഇരുവരും വിവാഹിതരായത്. രണ്ടുപേരും ഉപ്പുനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്യുന്നവരായിരുന്നു. അഞ്ചുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഇരുവിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ചോലൈരാജ പറയര്‍ വിഭാഗത്തിലും ജ്യോതി പല്ലര്‍ വിഭാഗത്തിലുമാണ്.

ആദ്യം ഇരുവീട്ടുകാരും വിവാഹത്തെ എതിര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരും മൂന്നുമാസം മുമ്പ് കുളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. പൊലീസ് ഇരുവീട്ടുകാരെയും വിളിച്ചുവരുത്തിയാണ് വിവാഹം നടത്തിയത്. അന്നുതന്നെ ജ്യോതിയുടെ വീട്ടുകാര്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.