പറവൂരിൽ ബിവറേജസ് കോർപ്പറേഷൻ മദ്യ വിൽപ്പന ശാലക്ക് തീപിടിച്ചു; ഒരു കോടി രൂപയുടെ നഷ്ടം
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോർപ്പറേഷന്‍റെ ചില്ലറ വിൽപ്പന ശാലക്ക് തീപിടിച്ചു. ഫയര്‍ഫോഴ്സ് എത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. പറവൂരിലെ തത്തപ്പിള്ളിയിലുള്ള ബീവറേജസിന്റെ ചില്ലറ വിൽപ്പന ശാലയിലാണ് രാവിലെ തീപിടിച്ചത്.
മദ്യ വില്‍പ്പന ശാല പ്രവർത്തിച്ചിരുന്ന ഇരുനില കെട്ടിടത്തിൽ നിന്നും പുക ഉയരുന്നത് കണ്ട സ്കൂൾ വിദ്യാർത്ഥികളാണ് ആദ്യം പ്രദേശവാസികളെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് ആലുവയിൽ നിന്നും പറവൂരിൽ നിന്നുമെത്തിയ നാല് യൂണിറ്റ് ഫയർ എൻജിനുകൾ എത്തി മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നീയന്ത്രണ വിധേയമാക്കിയത്.
തീ പിടിത്തത്തില്‍ ബിവേറേജസിനുള്ളിലുണ്ടായിരുന്ന മദ്യക്കുപ്പികൾ കത്തിനശിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസത്തെ കളക്ഷൻ തുകയായ മൂന്ന് ലക്ഷം രൂപ ക്യാഷ് ചെസ്റ്ററിൽ ഉണ്ടായിരുന്നെങ്കിലും ഇത് നഷ്ടപ്പെട്ടില്ല. അപകടത്തിന്റെ യഥാർത്ഥ കാരണവും, നാശനഷ്ടത്തിന്റെ കൃത്യമായ കണക്കും പിന്നീട് കണക്കാക്കുമെന്ന് അധികൃതർ അറിയിച്ചു.