ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ചു; സംശയിക്കാതിരിക്കാന്‍ മറ്റൊരു യുവതിക്കൊപ്പം യാത്ര പോയി; ഒടുവില്‍ യുവാവിന് വധശിക്ഷ

single-img
5 July 2019

ഭാര്യയെ കൊലചെയ്ത ശേഷം മൃതദേഹം 106 ദിവസം ഫ്രീസറിലൊളിപ്പിച്ച യുവാവിന് ഒടുവിൽ വധശിക്ഷ. ചൈനയിലായിരുന്നു സംഭവം. സു സിയോഡോങ്(30) എന്ന് പേരുള്ള യുവാവിനെയാണ് ചൈനീസ് കോടതി വധശിക്ഷക്ക് വിധിച്ചത്.

കൊലചെയ്ത ശേഷം ഇയാൾ ഭാര്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 15000 യുവാന്‍ ചെലവാക്കുകയും കൊലപാതകം മറക്കാന്‍ മറ്റൊരു യുവതിക്കൊപ്പം ഇയാള്‍ യാത്രപോകുകയും ചെയ്തു. ഇരുവരും തമ്മിലുള്ള വിവാഹത്തിന് 10 മാസത്തിന് ശേഷമായിരുന്നു കൊലപാതകം. ഒരു വസ്ത്ര വില്‍പന ശാലയിലെ ക്ലര്‍ക്ക് ആയിരുന്നു സൂ. ഭാര്യയായ യാങ് പ്രൈമറി സ്കൂള്‍ ടീച്ചറും.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 106 ദിവസമാണ് ഇയാള്‍ മൃതദേഹം ബാല്‍ക്കണിയിലെ ഫ്രീസറില്‍ ഒളിപ്പിച്ചത്. കൊലപാതകം നടന്ന കാര്യം പുറത്തറിയാതിരിക്കാനായി ഇയാൾ ഭാര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും സന്ദേശമയക്കുകയും മറുപടി നല്‍കുകയും ചെയ്തിരുന്നു. അവസാനം ഭാര്യപിതാവിന്‍റെ ജന്മദിനാഘോഷത്തിന് ക്ഷണിച്ചപ്പോള്‍ ഇയാളുടെ പദ്ധതികള്‍ പൊളിഞ്ഞു. തുടർന്ന് ഇയാള്‍ പോലീസില്‍ കീഴടങ്ങി.

മൂന്നു വർഷങ്ങൾക്ക് മുൻപ് ഒക്ടോബര്‍ 17ന് ഇയാളെ കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും ശിക്ഷ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ഇയാള്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു. മേൽക്കോടതി കഴിഞ്ഞദിവസം ഇയാളുടെ ഹര്‍ജി തള്ളി, ശിക്ഷ നടപ്പാക്കാന്‍ ഉത്തരവിട്ടതെന്ന് ചൈനീസ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.