ഞാന്‍ ഇപ്പോഴും മുസ്‌ലീമാണ്, വിശ്വാസം ഉണ്ടാവേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാകണം: നുസ്രത്ത് ജഹാന്‍

single-img
4 July 2019

താന്‍ ഇപ്പോഴും മുസ്ലിം ആണെന്നും വിശ്വാസം തലയിലല്ല ഹൃദയത്തിലാണ് ഉണ്ടാവേണ്ടതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എം പി നുസ്രത്ത് ജഹാന്‍. ഇന്ന് മാധ്യമ പ്രവര്‍ത്തകരോടായിരുന്നു എംപിയുടെ പ്രതികരണം.

പശ്ചിമ ബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ സംഘടിപ്പിച്ച രഥയാത്രയുടെ ഫ്‌ളാഗ് ഓഫിനായി മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കൊപ്പം എത്തിയതായിരുന്നു നുസ്രത് ജഹാന്‍.

പാര്‍ലമെന്റ് സമ്മേളനത്തില്‍ സിന്ദുരപ്പൊട്ടും കുപ്പിവളയും ധരിച്ചെത്തിയതിന് പിന്നാലെ നുസ്രത്ത് ജഹാനെതിരെ ഒരു വിഭാഗം മതമൗലികവാദികള്‍ വിമര്‍ശനമുയര്‍ത്തിയിരുന്നു. അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു എം പി. ‘അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്ക് ഞാന്‍ ചെവികൊടുക്കാറില്ല. എന്റെ മതം എനിക്കറിയാം. ജന്മംകൊണ്ട് ഞാന്‍ ഒരു മുസ്‌ലീമാണ്, ഇപ്പോഴും ഒരു മുസ്‌ലീമാണ്. വിശ്വാസം ഉണ്ടാകേണ്ടത് തലയ്ക്കുള്ളിലല്ല ഹൃദയത്തിലാവണം’ – നുസ്രത് പറഞ്ഞു.

നുസ്രത്ത് ജഹാന്‍ എന്ന വ്യക്തി പുതിയ ഇന്ത്യയുടെ പ്രതിനിധിയാണെന്നും മറ്റുമതങ്ങളുടെ ആഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതും ഉള്‍ക്കൊള്ളുന്നതും ഇന്ത്യയെ കൂടുതല്‍ മികച്ചതാക്കുമെന്ന് രഥയാത്രയുടെ സംഘാടകര്‍ അഭിപ്രായപ്പെട്ടു.