മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് അഴിച്ചു; ഉദ്യോഗസ്ഥരെ ആക്രമിച്ച് മയക്കുമരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു

single-img
4 July 2019

മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട പ്രതി തെളിവെടുപ്പിനിടെ എക്സൈസ് കസ്റ്റഡിയിൽ നിന്ന് ചാടിപോയി. ഏകദേശം 20 [കോടി രൂപയുടെ മയക്കുമരുന്ന് കേസിലെ പ്രതി ജോര്‍ജ്‍കുട്ടിയാണ് ബംഗളൂരുവിലെതെളിവെടുപ്പിനിടെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെ മജിസ്റ്റിക് റെയിൽവേ സ്റ്റേഷനില്‍ വച്ച് ജോര്‍ജ്‍കുട്ടി രക്ഷപ്പെട്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തനിക്ക് മൂത്രമൊഴിക്കണമെന്ന് പ്രതിയായ ജോർജ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഒരു കൈയ്യിലെ വിലങ്ങഴിച്ച് വാഹനത്തിന് പുറത്തേക്കിറങ്ങിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. എക്സൈസ് സംഘം കർണാടക പൊലീസിന്‍റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്തുന്നതിനായി പാലക്കാട് നിന്നും തിരുവനന്തപുരത്ത് നിന്നും നിരവധി എക്സൈസ് ഉദ്യോഗസ്ഥരും ബംഗളൂരുവിലെത്തിയിട്ടുണ്ട്.

കോവളത്തിനടുത്ത വാഴമുട്ടത്ത് നിന്നാണ് ജോര്‍ജ്‍കുട്ടി കാറിന്‍റെ രഹസ്യ അറയിൽ കടത്താൻ ശ്രമിച്ച 20 കോടി രൂപയുടെ ഹാഷിഷ് ഓയിലും കഞ്ചാവും എക്സൈസ് കമ്മീഷണറുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്.
കർണാടകത്തിൽ നിന്നും കേരളത്തിലേക്കുള്ള ലഹരി കടത്ത് നിയന്ത്രിച്ചിരുന്ന ജോർജ്ജ് കുട്ടിയെ മയക്കുമരുന്നമായി പിടികൂടാൻ കഴിഞ്ഞത് എക്സൈസിനും പോലീസിനും ഏറെ ആശ്വാസമായിരുന്നു. പ്രതിയെ പിടികൂടിയ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി പ്രത്യേക അവാ‍ർഡ് നൽകുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് വേട്ടയ്ക്കിടയിൽ തൃപ്പൂണിത്തുറയിൽവച്ച് പൊലീസുകാരെ കുത്തിക്കൊല്ലാൻ ശ്രമിച്ചതുള്‍പ്പെടെ 20 കേസുകളിൽ പ്രതിയാണ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജോർജ്ജ് കുട്ടി. ബാംഗ്ലൂർ ആസ്ഥാനമാക്കിയായിരുന്നു ഇയാളുടെ പ്രവര്‍ത്തനങ്ങള്‍.കോടതിയിൽ നിന്നും തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങിയ ജോർജ്‍കുട്ടിയുമായി ബുധനാഴ്ച രാവിലെയാണ് എക്സൈസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചത്. രണ്ട് എക്സൈസ് ഇൻപെക്ടര്‍മാരും, രണ്ട് സിവിൽ എക്സൈസ് ഓഫീസ‍ർമാരുമാണ് സംഘത്തിലുണ്ടായിരുന്നത്.