ബിഎസ്എഫ് ജവാന്റെ ഭാര്യയെ പീഡിപ്പിച്ചു: ബിജെപി നേതാവിനെതിരെ പരാതി
കൊല്ലം: ബിഎസ്എഫ് ജവാന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ബിജെപി നേതാവിനെതിരെ
പരാതി . കൊല്ലം നെടുമ്പന സ്വദേശിയും ബിജെപി മുൻ ജില്ലാ ജനറൽ സെക്രട്ടറിയുമായ ഓമനക്കുട്ടനെതിരെയാണ് അയൽവാസിയായ സ്ത്രീ പരാതി നൽകിയത്.
പട്ടാളത്തിലുള്ള ഭര്‍ത്താവിന്റെ ട്രാന്‍സ്ഫര്‍ ശരിയാക്കാന്‍ സംസാരിക്കാനെന്ന വ്യാജേന ഓമനക്കുട്ടന്റെ സുഹൃത്തായ വത്സല എന്ന യുവതിയുടെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയായിരുന്നു പീഡനം. തന്നെ കയറിപ്പിടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ഓമനക്കുട്ടന്‍ സംഭവം പുറത്തറിഞ്ഞാല്‍ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മുഖ്യമന്ത്രി, ഡിജിപി എന്നിവര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി വ്യക്തമാക്കി. 2017 ഫെബ്രുവരിയിലായിരുന്നു സംഭവം.
അതേസമയം അടുത്തിടെ സംഭവം അറിഞ്ഞതിനെത്തുടര്‍ന്ന് ബിജെപിക്കാരന്‍ കൂടിയായ ഭര്‍ത്താവ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. ബിജെപി ദേശീയ അധ്യക്ഷൻ, സംസ്ഥാന പ്രസിഡന്റ്, സംഘടനാ സെക്രട്ടറി തുടങ്ങിയവർക്ക് ഇ മെയിലായി ഇവര്‍ പരാതിപ്പെട്ടതിനെത്തുടർന്ന് ഓമനക്കുട്ടൻ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂലൈ രണ്ടിനാണ് ഓമനക്കുട്ടന്റെ അയല്‍വാസി
കൂടിയായ യുവതി കണ്ണനല്ലൂര്‍ പോലീസ്, കൊല്ലം സിറ്റി പോലീസ് കമ്മീഷ്ണര്‍, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് ഇ മെയില്‍ വഴി പരാതി അയച്ചത്.പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ച കണ്ണനല്ലൂര്‍ പോലീസ് അന്വേഷണം പുരോഗമിക്കുന്നതായി വ്യക്തമാക്കി. ഇപ്പോൾ വിദേശത്താണ് പരാതിക്കാരി.