കോതമംഗലത്ത് ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയെ കുത്തികൊലപ്പെടുത്തി; അയല്‍വാസി പിടിയില്‍

single-img
3 July 2019

കോതമംഗലത്തിനടുത് വടാട്ടുപാറയിൽ ബലാത്സംഗ ശ്രമം ചെറുത്ത വീട്ടമ്മയെ അയൽവാസി കുത്തികൊലപ്പെടുത്തി. കോതമംഗലം പണ്ഡാര സിറ്റിക്ക് സമീപം മാത്യുവിന്‍റെ ഭാര്യ മേരിയാണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ടാപ്പിംഗ് തൊഴിലാളി കുഞ്ഞുമുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. .
റബർ മരത്തിൽ നിന്നും പാലെടുക്കാന്‍ തോട്ടത്തിലേക്ക് പോയ മേരി ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് മാത്യു നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിൽ നിലത്ത് വീണനിലയിൽ മേരിയെ കണ്ടെത്തുന്നത്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലായിരുന്നു മേരി. ശരീരത്തിൽ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒന്നും നഷ്ടമായില്ലെന്ന് പോലീസ് പരിശോധനയിൽ വ്യക്തമായതോടെ കവർച്ചാ ശ്രമമല്ല കൊലപാതകത്തിന് പിന്നിലെന്ന് വ്യക്തമായിരുന്നു.

അതിനെ തുടർന്നാണ് തോട്ടത്തിലെ തൊഴിലാളിയായ കുഞ്ഞുമുഹമ്മദിനെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ് ചോദ്യം ചെയ്തത്. മേരി ബലാത്സംഗത്തിനുള്ള ശ്രമം ചെറുത്തപ്പോൾ കയ്യിലുണ്ടായ ആയുധം ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചു. മേരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനല്‍കും.