കൊല്ലത്ത് കാമുകനൊപ്പം മകള്‍ ഇറങ്ങി പോയി വിവാഹം കഴിച്ചു; കാമുകനെ വീട്ടില്‍ കയറി കുത്തി യുവതിയുടെ അച്ഛന്‍

single-img
2 July 2019

മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ വൈരാഗ്യത്തില്‍ പിതാവ് യുവാവിനെ വീട്ടിലെത്തി കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നു പരാതി. അഞ്ചാലുംമൂട് വെട്ടുവിള കളീക്കല്‍ കിഴക്കതില്‍ പ്രണവ് ലാലിനാണ് (26) കൈയ്ക്കും വാരിയെല്ലിനും കുത്തേറ്റത്.

ലാലിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ തങ്കച്ചിക്കും (48) പരുക്കേറ്റു. സംഭവത്തില്‍ താന്നിക്കമുക്ക് സ്വദേശി സോമസുന്ദരത്തിനെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. മിനിഞ്ഞാന്നു രാത്രിയാണ് സംഭവം.

പൊലീസ് പറയുന്നത്: സോമസുന്ദരത്തിന്റെ മകളും പ്രണവുമായി ഒരാഴ്ച മുന്‍പ് വീട്ടുകാരറിയാതെ വിവാഹിതരായി. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവതി, കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പ്രണവിനൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ചു.

തുടര്‍ന്നു ഇവര്‍ വെട്ടുവിളയില്‍ പ്രണവിന്റെ വീട്ടില്‍ താമസം തുടങ്ങി. കഴിഞ്ഞ ദിവസം രാത്രി പ്രണവിന്റെ വീട്ടിലെത്തിയ സോമസുന്ദരം ഇയാളെ കുത്തുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ തങ്കച്ചിയുടെ 2 വിരലുകള്‍ക്കു വെട്ടേറ്റു. തുടര്‍ന്നു സോമസുന്ദരം സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷപ്പെട്ടു.

വാരിയെല്ലിനും കൈകള്‍ക്കു കുത്തേറ്റ പ്രണവ് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സോമസുന്ദരം ഒളിവിലാണ്. ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതിയെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായും യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.