ശ്രീലങ്കയിലെ ഭീകരാക്രമണം; മുന്‍കരുതല്‍ നടപടിയെടുക്കാത്തതില്‍ പോലീസ് മേധാവിയും മുൻ പ്രതിരോധ സെക്രട്ടറിയും അറസ്റ്റിൽ

single-img
2 July 2019

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഐഎസ് ഭീകരാക്രമണങ്ങളില്‍ മുന്‍ കരുതല്‍ നടപടിയെടുത്തില്ല എന്ന് ആരോപിച്ചുകൊണ്ട് പോലീസ് മേധാവിയെയും മുന്‍ പ്രതിരോധ സെക്രട്ടറിയെയും അറസ്റ്റ് ചെയ്തു. പോലീസ് മേധാവിയായ ഇന്‍സ്പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര, മുന്‍ പ്രതിരോധ സെക്രട്ടറി ഹേമാസിരി ഫെര്‍ണാണ്ടോ എന്നിവരാണ് ചൊവ്വാഴ്ച അറസ്റ്റിലായത്.

ഭീകരാക്രമണ സാധ്യതയുടെ മുന്നറിയിപ്പുണ്ടായിട്ടും മുന്‍കരുതല്‍ നടപടി സ്വീകരിച്ചില്ലെന്ന് അറ്റോര്‍ണി ജനറല്‍ റിപ്പോര്‍ട്ട് ചെയ്തതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഇരുവരെയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇവരെ കൊലപാതകക്കുറ്റം ചുമത്തി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. രണ്ടു പേരും കാണിച്ചത് കുറ്റകരമായ അനാസ്ഥയാണെന്ന് ആക്ടിംഗ് പൊലീസ് ചീഫ് ദപ്പുള ഡി ലിവേര പറഞ്ഞു.

ഈ അനാസ്ഥ നിരവധിപേരുടെ ജീവന്‍ പൊലിയുന്നതിന് കാരണമായെന്ന് അധികൃതര്‍ പറഞ്ഞു. ആക്രമണ സംഭവത്തിൽ മറ്റ് ഒമ്പത് പോലീസ് ഉന്നതര്‍ക്കെതിരെയും നടപടി വേണമെന്ന് അറ്റോര്‍ണി ജനറല്‍ നിര്‍ദേശിച്ചിരുന്നു. ശ്രീലങ്കയില്‍ ഭീകരാക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍റ്സ് വൃത്തങ്ങള്‍ ശ്രീലങ്കക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ടത്ര നടപടികള്‍ എടുത്തില്ലെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ വിമര്‍ശനമുന്നയിച്ചിരുന്നു.