സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ; കമ്പനിയുടെ ആസ്ഥാനം വിൽക്കാനൊരുങ്ങി അനിൽ അംബാനി

single-img
1 July 2019

റിലയൻസ് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കമ്പനി ആസ്ഥാനം വിൽക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ വ്യവസായി അനിൽ അംബാനി. കമ്പനിയുടെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള മുംബൈ സാന്താക്രൂസിലെ റിലയൻസ് സെന്റർ വിൽക്കാനോ വാടകയ്ക്കു നൽകാനോ അനിൽ ശ്രമമാരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇതിന് 1500–2000 കോടി രൂപയാണു മതിപ്പുവിലയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കച്ചവട ഇടപാടുകൾക്കായി രാജ്യാന്തര പ്രോപ്പർട്ടി കൺസൾട്ടന്റ് ജെഎൽഎൽനെയാണ് റിലയൻസ് നിയമിച്ചിട്ടുള്ളത്. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപത്തെ നാല് ഏക്കറിലാണ് ഭീമൻ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. വിൽപ്പന സാധിക്കുമെങ്കിൽ 3000 കോടി രൂപയെങ്കിലും ലഭിക്കണമെന്നാണ് അനിൽ അംബാനിയുടെ നിലപാട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ചറിനെ വീണ്ടും സജീവമാക്കാനാണ് ആസ്ഥാന ഓഫിസ് വിൽപനയ്ക് ഒരുങ്ങുന്നതെന്നാണ് സൂചന.

രാജ്യത്ത് അംബാനി ഗ്രൂപ്പിന് ആകെ 75,000 കോടി കടമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ ഇടപാട് സാധ്യമാവുന്നതോടെ ആ ഒരു പരിധി വരെ പിടിച്ച് നിൽക്കാമെന്നാണ് കമ്പനി കരുതുന്നത്. സാന്താക്രൂസിലെ ഓഫിസ് വിൽപന നടക്കുന്നതിലൂടെ സൗത്ത് മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ റിലയൻസ് സെന്ററിലേക്കു മടങ്ങാനായിരിക്കും അംബാനിയുടെ തീരുമാനം. റിലയൻസിന്റെ ഗ്രൂപ്പ് വിഭജനത്തിന് പിന്നാലെ 2005 മധ്യത്തിലാണ് ബല്ലാഡ് എസ്റ്റേറ്റ് അനിലിന്റെ കൈവശമായത്. ഇതാണ് ഇപ്പോൾ വിൽപനയ്ക്ക് ഒരുങ്ങുന്നത്.