ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച ഉത്തരകൊറിയയില്‍
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ മണ്ണിലെത്തി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണ- ഉത്തര കൊറിയകള്‍ക്കിടയിലുള്ള സൈനികമുക്ത മേഖലയില്‍ വെച്ചാണ് കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ കൂടിക്കാഴ്ചയാണ് ഇത്.
താങ്കൾ ഒരടി കൂടി മുന്നോട്ട് വെക്കുകയാണെങ്കിൽ ഉത്തരകൊറിയൻ മണ്ണിൽ കാലു കുത്തുന്ന ആദ്യ യു.എസ് പ്രസിഡൻറായി മാറുമെന്ന് കിം ജോങ് ഉൻ അറിയിച്ചു. തുടർന്നായിരുന്നു ട്രംപിന്റ ഉത്തരകൊറിയയിലേക്കുള്ള ചരിത്രപരമായ പ്രവേശനം.
കൊറിയൻ യുദ്ധത്തിന് ശേഷം 1953 മുതൽ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല. ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കൻ പ്രസിഡന്റ് എത്തുന്നത്.
ഇരു ഭരണാധികാരികളും തമ്മിൽ ഈ വർഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ആണവ നിരായുധീകരണം സംബന്ധിച്ചുള്ള ചർച്ചകളിൽ കാര്യമായ പുരോഗതികളുണ്ടായിട്ടില്ലെങ്കിലും ഇരു രാജ്യത്തലവൻമാരും തമ്മിൽ നേരിട്ട് കാണാനും ഹസ്തദാനം നടത്താനും തയ്യാറായെന്നത് ശ്രദ്ധേയമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ട്രംപ് ഉത്തരകൊറിയയിലെത്തിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും മെച്ചപ്പെടുമെന്ന് കിം ജോങ് ഉൻ പ്രത്യാശ പ്രകടിപ്പിച്ചു. പഴയതെല്ലാം മറന്ന് പുതിയൊരു തുടക്കത്തിന് ഇത് കാരണമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രംപിനൊപ്പം മകൾ ഇവാൻകയും മരുമകൻ ജാവേദ് കുഷ്നറും ഉണ്ടായിരുന്നു. ദക്ഷിണകൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇൻ കൂടികാഴ്ചക്ക് സാക്ഷിയായിരുന്നു.