ഭർത്താവ് മൊബൈലിൽ ചാറ്റ് ചെയ്തതിൽ വഴക്ക്; രണ്ടുവയസുകാരി കുഞ്ഞുമായി മൂവാറ്റുപുഴയാറിൽ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
മൂവാറ്റുപുഴയിൽ കഴിഞ്ഞ ദിവസം ഭർത്താവുമായി പിണങ്ങിയതിനെ തുടര്‍ന്ന് വീടുവിട്ട് കുഞ്ഞുമായി മൂവാറ്റുപുഴയാറിൽ ചാടിയ യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി. തലയോലപ്പമ്പ് പഞ്ചായത്തിലെ പൊട്ടൻചിറയിൽ തുണ്ടത്തിൽ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകൾ രണ്ടു വയസുകാരി ദക്ഷ എന്നിവരാണ് മരിച്ചത്.
കുട്ടിയെ ദേഹത്ത് കെട്ടിവച്ചാണ് ദീപ ആറ്റിൽച്ചാടിയത്. പൊട്ടൻചിറയിലുള്ള ഭർതൃവീട്ടിൽനിന്ന് വെള്ളിയാഴ്ച പുലർച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്. പുഴയില്‍ പോലീസും അഗ്നിശമനസേനയും നടത്തിയ തെരച്ചിലിൽ വടയാർ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ദീപ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് അഭിജിത്ത് തൃശൂർ എ ആർ ക്യാന്പിലെ പോലീസുകാരനാണ്. അഭിജിത്ത് മൊബൈലിൽ ചാറ്റ് ചെയ്തതിനെ ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നു.