ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റേത് തൂങ്ങിമരണം തന്നെ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ആന്തൂരില്‍ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍റേത് തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആരോപണങ്ങളില്‍ ഉയര്‍ന്നതുപോലെ സാജന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റ് ദുരൂഹതകളൊന്നും റിപ്പോർട്ടിലില്ല.
അതേസമയം ആന്തൂർ ആത്മഹത്യാ വിവാദങ്ങൾക്കിടെ ചേർന്ന സിപിഎം കണ്ണൂർ ജില്ലാക്കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായില്ലെന്ന് സൂചന. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്ക് തെറ്റ് പറ്റിയെന്ന് നേരത്തെ ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തിയിരുന്നു എങ്കിലും ചെയർപേഴ്സണ് തെറ്റുപറ്റിയില്ലെന്ന നിലപാടാണ് സംസ്ഥാന സമിതി സ്വീകരിച്ചത്.
ഈ മാസം 18 നാണ് ബക്കളത്തെ പാർത്ഥാസ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഉടമയും വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്. പ്രവാസി ബിസിനസുകാരനായ സാജന്‍ ആന്തൂര്‍ നഗരസഭാ പരിധിയിലുള്ള കോടികള്‍ മുടക്കി നിര്‍മ്മിച്ച അദ്ദേഹത്തിന്‍റെ കെട്ടിടം പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സ് ലഭിക്കുന്നതിലുണ്ടായ തടസ്സങ്ങളും കാലതാമസവുമാണ്ആത്മഹത്യയിലേക്ക് എത്തിച്ചതെന്നാണ് കുടുംബത്തിന്‍റെ ആരോപണം.