ഞാൻ ആദ്യമായി തെരഞ്ഞെടുപ്പിൽ ജയിച്ചത് താമര ചിഹ്നത്തിൽ; വർഷങ്ങൾക്കു മുമ്പേ ആത്മകഥയിലൂടെ തുറന്ന് പറഞ്ഞ് അബ്ദുള്ളക്കുട്ടി

single-img
29 June 2019

താൻ ആദ്യമായി മത്സരിച്ചു ജയിച്ചത് താമര ചിഹ്നത്തിലാണെന്നു വർഷങ്ങൾക്കു മുമ്പേ തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു എപി അബ്ദുള്ളക്കുട്ടി. അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയായ `നിങ്ങളെന്നെ കോൺഗ്രസ്സാക്കി´ എന്ന പുസ്തകത്തിലാണ് ഇൗ തുറന്നെഴുത്ത്. അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചതിനു പിന്നാലെ പുസ്തകത്തിലെ വരികൾ ചർച്ചയാകുകയാണ്. 

കുട്ടിക്കാലത്ത് തെരഞ്ഞടുപ്പ് കളിയിൽ താമര ചിഹ്നത്തിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്ത കഥയാണ് അബദുള്ളക്കുട്ടി പുസ്കത്തിലൂടെ വെളിപ്പെടുത്തുന്നത്. ചെമ്പരത്തിപ്പൂവ് ചിഹ്നത്തിൽ ബഷീറും താമര ചിഹ്നത്തിൽ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളിൽ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റപ്പ ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പർ. വോട്ടെണ്ണിയപ്പോൾ എനിക്കായിരുന്നു ജയം- അബ്ദുള്ളക്കുട്ടി പറയുന്നു. 

അബ്ദുള്ളക്കുട്ടി താമര ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച കഥ അബ്ദുള്ളക്കുട്ടിയുടെ തന്നെ വരികളിൽ:

“ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കൂട്ടുകാർക്ക് പഞ്ഞമുണ്ടായിരുന്നില്ല. സീസൺ അനുസരിച്ചാണ് ഞങ്ങൾ കളികൾ തെരഞ്ഞെടുത്തിരുന്നത്.

ഒരു തെരഞ്ഞെടുപ്പു കാലത്ത് ഞങ്ങൾ തെരഞ്ഞെടുത്ത കളി തെരഞ്ഞെടുപ്പായിരുന്നു. പരിസരത്തുള്ള പല പ്രായത്തിൽ പെട്ട കുട്ടികൾ ഒരുമിച്ചുകൂടി വോട്ടർ മാരായി. ചെമ്പരത്തിപ്പൂവ് ചിഹ്നത്തിൽ ബഷീറും താമര ചിഹ്നത്തിൽ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളിൽ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റപ്പ ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പർ. വോട്ടെണ്ണിയപ്പോൾ എനിക്കായിരുന്നു ജയം.

കളിയാണെങ്കിലും ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വിജയം അതായിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച എന്നെ കുട്ടികൾ മാലയൊക്കെ അണിയിച്ച് വീട്ടുവളപ്പിൽ നിന്നും ഇടവഴികളിലൂടെ ആനയിച്ചത് ഇപ്പോഴും ഓർമയുണ്ട്”