വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത്: കസ്റ്റംസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ കേസിൽ കസ്റ്റംസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കസ്റ്റംസ് ഉദ്യോഗസ്ഥർ നിഷ്‌ക്രിയരാണോയെന്ന് കോടതി ചോദിച്ചു.
സ്വർണക്കടത്ത് കേസിലെ പ്രതികളായ സെറീന ഷാജി, സുനില്‍ കുമാര്‍, റാഷീദ്, ബിജു ജാമ്യഹർജി പരിഗണിക്കവേയായിരുന്നു കോടതിയുടെ വിമർശനം. കസ്റ്റംസ് വകുപ്പിനെ രൂക്ഷമായി വിമർശിച്ച കോടതി കേസിൽ കസ്റ്റംസ് സൂപ്രണ്ടിൻറെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. 83 തവണ പ്രതികൾ വിമാനത്താവളം വഴി സ്വർണം കടത്തിയത് വേദനാജനകമാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി സ്വര്‍ണകടത്ത് കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്ന രീതിയില്‍ തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരെ ചോദ്യം ചെയ്തു.ബാലഭാസ്‌കറുടെ മരണവുമായി ബന്ധപെട്ട ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങള്‍ നടക്കുകയാണ്. അര്‍ജുന്‍ നാരായണന്‍, പ്രകാശന്‍ തമ്പി, വിഷ്ണു, ജിഷ്ണു എന്നിവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുകയാണ്.
ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവിധ രീതിയിലുള്ള ശാസ്ത്രീയ അന്വേഷണങ്ങൾ നടക്കുകയാണ്. അപകടം നടന്ന ദിവസത്തെ റോഡിന്റെ സ്വഭാവം, വാഹനം അമിത വേഗത്തിലായിരുന്നോ, റോഡിലെ വെളിച്ചം എന്നിവ സംബന്ധിച്ചും പരിശോധന നടക്കുന്നു. ബാലഭാസ്‌കർ, പ്രകാശൻ തമ്പി, ഡോ.രവീന്ദ്രനാഥ് തുടങ്ങിയവരുടെ അക്കൗണ്ട് വിവരങ്ങൾ, ബാലഭാസ്‌കറിന്റെ സ്വത്ത് ആരെങ്കിലും ദുരുപയോഗം ചെയ്‌തോ എന്നിവ പരിശോധിക്കുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.