പീരുമേട് കസ്റ്റഡി മരണം; പ്രതിയെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിച്ച് ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍

single-img
27 June 2019

പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ നിര്‍ണായകമായി സാക്ഷിമൊഴി. മരിച്ച രാജ്കുമാറിനെ ഓടിച്ചിട്ട് പിടിച്ചതാണെന്ന പൊലീസ് വാദം പൊളിയുന്നു. നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടിയ പ്രതിയെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. 12ാം തീയതി മൂന്നുമണിക്കാണ് രാജ്കുമാറിനെ പിടിച്ചത്. പൊലീസില്‍ ഏല്‍പിക്കുമ്പോള്‍ കുമാര്‍ ആരോഗ്യവാന്‍ ആയിരുന്നുവെന്നും ദൃക്‌സാക്ഷി ആലീസ് വെളിപ്പെടുത്തുന്നു.

തങ്ങള്‍ ഇരുപതോളം പേര്‍ ചേര്‍ന്നാണ് രാജ്കുമാറിനെ പൊലീസിന് കൈമാറിയത്. താനാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. റെജികുമാര്‍, സാബു എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് പ്രതിയെ കൈമാറിയതെന്നും ആലീസ് പറയുന്നു.

അതേസമയം, ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ പ്രതിക്ക് എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് രാജ്കുമാറിനെ ചികിത്സിച്ച നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാരായ വിഷ്ണുവും പത്മദേവും വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ കാലില്‍ നീരുണ്ടായിരുന്നു. ജയിലിലേക്ക് മാറ്റാന്‍ പറ്റിയ സാഹചര്യമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഇക്കാര്യം പൊലീസുകാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതാണ്. എന്നാല്‍ അത് കേള്‍ക്കാതെയാണ് പ്രതിയെ ജയിലിലേക്ക് കൊണ്ടുപോയത്. പ്രതി ഭയന്നിരുന്നതായും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കേസില്‍ നിര്‍ണ്ണായകമാകുന്നതാണ് ഈ വെളിപ്പെടുത്തലുകള്‍.

അതിനിടെ, സംഭവത്തില്‍ തെളിവു നശിപ്പിക്കല്‍ അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. നിലവിലുള്ള ക്രൈം ബ്രാഞ്ച് സംഘമായിരിക്കും കേസ് അന്വേഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിപി ഇന്നലെ ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ ഒന്നാം പ്രതിയായിരുന്നു പീരുമേട് സബ് ജയിലില്‍ മരിച്ച രാജ്കുമാര്‍. നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഈ മാസം 16നാണ് പീരുമേട് സബ് ജയിലില്‍ എത്തിച്ചത്. ജയിലില്‍ എത്തിയത് മുതല്‍ രാജ്കുമാര്‍ തീരെ അവശനായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ ഇരു കാല്‍മുട്ടിനും താഴെ മൂന്നിടങ്ങളായി തൊലി അടര്‍ന്ന് മാറിയതായി കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്ഥലംമാറ്റുകയും ചെയ്തിരുന്നു.