യുപിയിലെ ജയിലിൽ തോക്കുമായി കൊലക്കേസ് പ്രതികൾ; മികച്ച ചിത്രകാരൻമാരായ തടവുകാര്‍ ഡിസൈന്‍ ചെയ്ത കളിമൺ തോക്കെന്ന് സർക്കാർ
യുപിയിലെ ഉന്നാവ ജില്ലാ ജയിലില്‍ തടവുകാര്‍ തോക്ക് ഉപയോഗിക്കുന്ന വീഡിയോ സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കി. കൈവശമുള്ള തോക്ക് ഉപയോഗിച്ച് തടവുകാർ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും സംസാരിക്കുന്നതും പുറത്തുവന്ന വീഡിയോയില്‍ വളരെ വ്യക്തമാണ്.
സംഭവം വിവാദമായതോടെ തൊട്ടുപിന്നാലെ സർക്കാരിന്റെ ഔദോഗിക വിശദീകരണം വന്നു. തടവുകാര്‍ തന്നെ കളിമണ്ണു കൊണ്ട് ഉണ്ടാക്കിയെടുത്ത തോക്കാണ് ഉപയോഗിച്ചതെന്നും തടവറയില്‍ ഉള്ള മികച്ച ചിത്രകാരൻമാരായ രണ്ട്പേരാണ് തോക്കിനു നിറം നൽകിയെന്നുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ ഞെട്ടിയിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ.
വീഡിയോയില്‍ കാണുന്നത് മീററ്റിൽ നിന്നുള്ള അമരീഷ്, ലക്നൗവിൽ നിന്നുള്ള ഗൗരവ് എന്നീ കൊലപാതകകേസ് പ്രതികളാണ്. മാത്രമല്ല, ജയിലിൽ തടവുകാർ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതുമായ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
എന്നാല്‍ പുറത്ത് നിന്ന് തടവുകാർക്കായി ഭക്ഷണം എത്തിച്ചിട്ടില്ലെന്നും സാധാരണ ഭക്ഷണമാണ് തടവുകാർക്ക് നൽകുന്നതെന്നും ജയിൽ അധികൃതർ പ്രതികരിച്ചു. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വീഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെന്നും അന്വേഷണം നടത്തുമെന്നും അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ അനന്ദ് കുമാര്‍ പ്രതികരിച്ചു.