വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയതാണ്; പൊട്ടിത്തെറിച്ച് അമല പോള്‍

single-img
27 June 2019

വിജയ് സേതുപതി നായകനാകുന്ന ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് അമല പോള്‍. ചിത്രത്തില്‍ നിന്ന് താന്‍ പിന്‍മാറിയതല്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്താക്കിയതാണെന്നും അമല പോള്‍ വ്യക്തമാക്കി. വിഎസ്പി 33 എന്ന് തല്‍ക്കാലം പേരിട്ടിരുന്ന ചിത്രത്തില്‍ തുടക്കത്തില്‍ നായികയായി പ്രഖ്യാപിച്ചത് അമലയുടെ പേരായിരുന്നു.

പിന്നീട് അമലയ്ക്ക് പകരം മേഘ്‌ന ആകാശ് അഭിനയിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നു. ആടൈ ടീസറിനു ലഭിച്ച വമ്പന്‍ പ്രതികരണത്തോടെ പ്രതിഫലം കൂട്ടി ചോദിച്ചതുകൊണ്ടാണ് അമലയെ പുറത്താക്കിയതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ വ്യക്തത വരുത്തി അമല തന്നെ രംഗത്തുവന്നത്.

അമലയുടെ പ്രസ്താവന

‘അങ്ങേയറ്റത്തെ വിഷമത്തോടെയാണ് ഇതെഴുതുന്നത്. വിഎസ്പി 33 എന്ന ചിത്രത്തില്‍ നിന്ന് എന്നെ ഒഴിവാക്കിയിരിക്കുന്നു. ഞാന്‍ സഹകരിക്കുന്നില്ല എന്നാണ് അവര്‍ കാരണം പറയുന്നത്. ഇപ്പോള്‍ ഞാന്‍ ഇത് പുറത്ത് പറയുന്നത് ആത്മപരിശോധനക്കായാണ്. കരിയറിലുടനീളം പ്രൊഡക്ഷന്‍ ഹൗസുകളെ ഞാന്‍ പിന്തുണച്ചിട്ടില്ലേ എന്ന് സ്വയം ആത്മപരിശോധന നടത്തേണ്ടതുണ്ടോ എന്ന് ചിന്തിക്കാന്‍.

എന്റെ സിനിമാ സൃഹൃത്തുക്കളില്‍ നിന്നോ സഹതാരങ്ങളില്‍ നിന്നോ ഇതുവരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നുവന്നതായി കേട്ടിട്ടില്ല. മാത്രല്ല സാഹചര്യം കണക്കിലെടുത്ത് നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിട്ടുമുണ്ട്.

ഉദാഹരണത്തിന് ‘ഭാസ്‌കര്‍ ഒരു റാസ്‌കല്‍’ എന്ന ചിത്രം, സാമ്പത്തിക പ്രതിസന്ധി കാരണം തനിക്ക് തരാമെന്നേറ്റ പണം നല്‍കാന്‍ നിര്‍മാതാവിന് സാധിച്ചിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകാനോ മറ്റെന്തെങ്കിലും നടപടിയിലൂടെ അത് നേടിയെടുക്കാനോ ഞാന്‍ ശ്രമിച്ചിട്ടില്ല. കാരണം ചിത്രം പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടിയിരുന്നില്ല എന്ന് എനിക്കും അറിയാമായിരുന്നു. അദ്ദേഹത്തിന് വേണ്ടി പണം അങ്ങോട്ടു നല്‍കുകയും ചെയ്തു. ഒരിക്കലും എന്റെ ശമ്പളം തരണമെന്ന് പറഞ്ഞ് ഞാന്‍ കേസ് കൊടുത്തിട്ടില്ല.

അതോ എന്ത പറവൈ പോലെ എന്ന സിനിമയുടെ കാര്യം കൂടി പറയാം. ചിത്രീകരണത്തിനായി താമസം ഒരുക്കിയത് ഒരു കൊച്ചു ഗ്രാമത്തിലാണ്. നഗരത്തില്‍ താമസം വേണമെന്ന് പറഞ്ഞ് ഞാന്‍ നിര്‍ബന്ധം പിടിച്ചുരുന്നെങ്കില്‍ അത് ആ സിനിമയുടെ ബജറ്റിനെ തന്നെ പ്രതികൂലമായി ബാധിക്കുമായിരുന്നു. ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ആ ചിത്രത്തില്‍ ഉണ്ടായിരുന്നു.

രാവും പകലും ഞങ്ങള്‍ ഷൂട്ട് ചെയ്തു. കാലിനു പരുക്ക് പറ്റിയിട്ടും ഞാന്‍ ഷൂട്ടിങ് തുടര്‍ന്നു. പറഞ്ഞുറപ്പിച്ചതിനേക്കാള്‍ അഞ്ച് മണിക്കൂര്‍ കൂടുതല്‍ ഞാന്‍ ജോലി ചെയ്തു. കാരണം ഷൂട്ടിങ് നീണ്ടുപോയാല്‍ വലിയ നഷ്ടം സംഭവിക്കും എന്ന് അറിയാവുന്നകൊണ്ട്. കൂടാതെ സിനിമയുടെ അവസാന ദിവസത്തെ ഷൂട്ടിങ് ചെലവ് മുഴുവന്‍ ഞാന്‍ ആണ് ഏറ്റെടുത്തത്. ഈ സിനിമയുടെ മികവു നഷ്ടപ്പെടാതിരിക്കാന്‍.

ആടൈ എന്ന ചിത്രത്തിന് വേണ്ടിയും ഞാന്‍ ചെറിയ പ്രതിഫലമാണ് വാങ്ങിയത്. സിനിമ റിലീസ് ചെയ്തു കഴിഞ്ഞാല്‍ ലഭിക്കുന്ന ലാഭത്തിന്റെ പങ്കും ചേര്‍ത്താണ് കരാര്‍. ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. എനിക്ക് പണക്കൊതിയില്ല. സിനിമ നന്നായി വരുക എന്നതാണ് പ്രധാനം. സാമ്പത്തികമായി ഇപ്പോള്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണ്, എന്നിരുന്നാലും ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്കുമാത്രമാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. സിനിമയുടെ മികവുനോക്കി അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം.

ഇപ്പോള്‍ തന്നെ നോക്കൂ, വിഎസ്പി33–നു വേണ്ടി വസ്ത്രങ്ങള്‍ വാങ്ങിക്കാന്‍ മുംബൈയില്‍ എത്തിയതാണ് ഞാന്‍. നിര്‍മാതാവിനു നഷ്ടം വരാതിരിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇത്രയും ചെയ്തത്. കാരണം ബജറ്റിനു വേണ്ടി എപ്പോഴും മുറവിളി കൂട്ടുന്നവരാണ് ചന്ദാര പ്രൊഡക്ഷന്‍സ്. യാത്രയ്ക്കും താമസത്തിനും സ്വന്തം പണമാണ് ചെലവാക്കിയത്. അതിനിടെയാണ് നിര്‍മാതാവ് രത്‌നവേലുകുമാര്‍ എന്നെ പുറത്താക്കിയ വിവരം അറിയിച്ച് സന്ദേശം അയക്കുന്നത്. ഞാന്‍ അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ലത്രേ. ചിത്രീകരണത്തിന്റെ ഭാഗമായി ഊട്ടിയില്‍ താമസ സൗകര്യം ഒരുക്കണമെന്ന് പറഞ്ഞിരുന്നത്രെ.. കാരണം പറഞ്ഞാണ് എന്നെ പുറത്താക്കിയത്. എന്നാല്‍ അതിന്റെ സത്യവസ്ഥ മനസ്സിലാക്കുന്നതിനും മുന്‍പ് എന്നെ പുറത്താക്കി.

ആടൈ ടീസര്‍ പുറത്തിറങ്ങിയതിനു ശേഷമാണ് ചന്ദാര പ്രൊഡക്ഷന്‍സ് ഈ തീരുമാനമെടുത്തിരിക്കുന്നത്. പുരുഷമേധാവിത്തത്തിന്റെയും ഇടുങ്ങിയ ചിന്തയുടെയും അഹംഭാവത്തിന്റെയും അനന്തര ഫലമാണ്. . ആടൈ ടീസര്‍ പുറത്തിറങ്ങിയ ശേഷം എന്നെക്കുറിച്ച് വളരെ തരംതാഴ്ന്നതും നിലവാരമില്ലാത്തതുമായ ആരോപണങ്ങളാണ് ഇന്‍ഡട്രിയില്‍ പറഞ്ഞുപരത്തുന്നത്. ആടൈ പുറത്തിറങ്ങിയാല്‍ എന്റെ പ്രതിഛായ കളങ്കപ്പെടുമെന്നാണ് അവരുടെ ചിന്ത.

എന്റെ കഥാപാത്രങ്ങളോട് പൂര്‍ണമായും നീതിപുലര്‍ത്തുന്ന രീതിയിലാണ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇനി തുടര്‍ന്നും അങ്ങനെ തന്നെ. എന്നാല്‍ ഇത് നിരാശാജനകമാണ്. അഭിനേതാവിന്റെ സമയത്തിനോ കഴിവിനോ യാതൊരു വിലയും നല്‍കാത്ത പെരുമാറ്റം. ഇടുങ്ങിയ ചിന്തകളില്‍ നിന്നും ഇത്തരം പ്രൊഡക്ഷന്‍ ഹൗസുകള്‍ പുറത്തുവരുമ്പോഴാണ് തമിഴില്‍ നല്ല സിനിമകള്‍ ഉണ്ടാകുന്നത്.

വിജയ് സേതുപതിയുടെ ഭാഗത്ത് ഒരു തെറ്റുമില്ല. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധികയാണ്. മറ്റൊരു അവസരത്തില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനാകും എന്നു പ്രതീക്ഷിക്കുന്നു. ഊഹാപോഹങ്ങള്‍ക്കുള്ള മറുപടി മാത്രമല്ല ഈ പ്രസ്താവന എന്റെ വേദനയുടെ പ്രതികരണം കൂടിയാണ്.