ശിശുമരണ നിരക്ക്; രാജ്യം 2030ൽ ലക്ഷ്യമിട്ടത് കേരളം ഇപ്പോൾത്തന്നെ നേടിയെടുത്തു

single-img
26 June 2019

ശിശുമരണ നിരക്ക് കുറയ്ക്കുന്നതില്‍ രാജ്യം 2030ല്‍ ലക്ഷ്യമിടുന്ന പുരോഗതി കേരളം ഇപ്പോള്‍ തന്നെ നേടിയതായി നിതി ആയോഗിന്റെ ആരോഗ്യ റാങ്കിങ് റിപ്പോര്‍ട്ട്. പക്ഷേ, നവജാത ശിശുക്കളുടെ ആണ്‍-പെണ്‍ അനുപാതത്തില്‍ കേരളം പിന്നോട്ടു പോയെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. 

ഛത്തീസ്ഗഡ് ആണ് ഒന്നാമത്.1000 ആണ്‍കുട്ടികള്‍ക്ക് 963 പെണ്‍കുട്ടികള്‍. കേരളത്തില്‍ ഇത് 959 ആണ്. 2015-16ല്‍  കേരളത്തില്‍ 967, ഛത്തീസ്ഗഡില്‍ 961 ആയിരുന്നു. പെണ്‍കുട്ടികളുടെ ജനനനിരക്ക് 950ല്‍ കൂടുതലുള്ളത് ഈ രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമാണ്. 

ഫസ്റ്റ് റഫറല്‍ യൂണിറ്റുകളുടെ അനുപാതത്തില്‍ കേരളം പിന്നോട്ടാണ്. മറ്റു പല സംസ്ഥാനങ്ങളും ഇതില്‍ പുരോഗതിയുണ്ടാക്കി. 5 ലക്ഷം പേര്‍ക്ക് ഒരു എഫ്ആര്‍യു ആണ് ദേശീയ അനുപാതം. ജിഡിപിയുടെ 2.5% ആരോഗ്യരംഗത്ത് ചെലവിടാന്‍ കേന്ദ്രം തയാറാകണമെന്ന് നിതി ആയോഗ്  നിര്‍ദേശിച്ചു. 

ആരോഗ്യ റാങ്കിങ്ങില്‍ വീണ്ടും ഒന്നാമതെത്തിയത് സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ്പ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നു മന്ത്രി ഓര്‍മപ്പെടുത്തി.