വയനാട്ടില്‍ തോറ്റത് ഇന്ത്യയായിരുന്നോ?: പ്രധാനമന്ത്രി

single-img
26 June 2019

കോണ്‍ഗ്രസിന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ചെയ്ത ജനങ്ങളെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു. കോണ്‍ഗ്രസ് തോറ്റാല്‍ രാജ്യം തോറ്റു എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

വയനാട്ടിലും റായ്ബറേലിയിലും രാജ്യം തോറ്റോ എന്നും മോദി ചോദിച്ചു. കേരളത്തിലെ വിജയം കോണ്‍ഗ്രസ് പരാജയമായി കാണുമോയെന്നും മോദി ചൂണ്ടിക്കാട്ടി. തെറ്റുകള്‍ തിരിച്ചറിയാന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിലാണ് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.

ഝാര്‍ഖണ്ഡില്‍ മുസ്ലിം യുവാവിനെ ആള്‍ക്കൂട്ടം ‘ജയ് ശ്രീറാം’ വിളിപ്പിച്ച് മര്‍ദ്ദിച്ച് കൊന്ന സംഭവവും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരമാര്‍ശിച്ചു. യുവാവ് കൊല്ലപ്പെട്ടതില്‍ ദുഃഖമുണ്ട്. കുറ്റക്കാര്‍ക്ക് കഠിന ശിക്ഷ ലഭിക്കണം. യുവാവ് കൊല്ലപ്പെട്ടതിനെ രാഷ്ട്രീയവത്കരിക്കരുത്. വിഷയത്തില്‍ ഝാര്‍ഖണ്ഡിനെ ഒന്നാകെ അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിയുടെ ജയം ചില മാധ്യമങ്ങളുടെ സഹായത്തോടെയാണെന്ന കോണ്‍ഗ്രസ് വാദത്തെയും പ്രധാനമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് പെയ്ഡ് മീഡിയ ഉണ്ടോയെന്നും മാധ്യമങ്ങളെ ബി.ജെ.പി വിലക്കെടുത്തു എന്ന യുക്തി കേരളത്തിനും തമിഴ്‌നാടിനും ബാധകമാണോയെന്നും അദ്ദേഹം ചോദിച്ചു. ഒരു രാജ്യം, ഒരു വോട്ട് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.