നഗ്ന നേത്രങ്ങളാല്‍ കാണാന്‍ സാധിക്കില്ല; മനുഷ്യരുടെ മാംസം തിന്നുന്ന ജീവി കടലില്‍ നിറയുന്നു

single-img
25 June 2019

മനുഷ്യജീവന് വരെ ഭീഷണിയാകുന്ന സൂക്ഷ്മജീവികള്‍ കടലില്‍ നിറയുന്നു.മനുഷ്യരുടെ നഗ്ന നേത്രങ്ങളാല്‍ പോലും കാണാന്‍ പറ്റാത്ത ഇവ മനുഷ്യമാംസം തിന്നുന്നവയാണ്. ശാസ്ത്രീയമായി വിബ്രിയോ വൊള്‍നിഫിക്കസ് എന്നാണു പേര്. മനുഷ്യ ശരീരത്തെ പലവിധത്തില്‍ കാര്‍ന്നുതിന്നാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. സാധാരണയായി
ചൂടേറിയ ജലത്തിലാണ്ഇവയുടെ സാന്നിധ്യമുണ്ടാകാറുള്ളത്.

എന്നാല്‍ നിലവില്‍ ലോകത്ത് ആഗോളതാപനം കാരണം സമുദ്രത്തിലെ ജലത്തിന് ചൂടേറിയതോടെ ഇവയെ കാണപ്പെടുന്നത് സാധാരണമായിത്തുടങ്ങിയതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അമേരിക്കയില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കന്‍ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്.

പക്ഷെ ഇപ്പോള്‍ ഇവ കടലിന്റെ കിഴക്കന്‍ തീരത്തേക്കും എത്തി. ഒന്നല്ലെങ്കില്‍ ഉപ്പുരസമേറിയ കടലില്‍ അല്ലെങ്കില്‍ കടലും മറ്റു ജലാശയങ്ങളും കൂടിച്ചേരുന്ന ഭാഗങ്ങളില്‍. ഇക്കുറി യുഎസില്‍ വേനല്‍ക്കാലം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ജലാശയങ്ങളിലെ താപനിലയും ഉയര്‍ന്നു. എങ്കിലും ആരും ഈ ബാക്ടീരിയത്തെപ്പറ്റി ചിന്തിച്ചിരുന്നില്ല. യുഎസിലെ ന്യൂജഴ്‌സിയിലെ കൂപ്പര്‍ സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതിനെപ്പറ്റി പഠനം നടത്തിയത്.

അവര്‍ ഡെലവെയര്‍ ബേ മേഖലയില്‍ നിന്ന് പലപ്പോഴായി അഞ്ചു പേരെ മാംസഭോജി ബാക്ടീരിയ ബാധയേറ്റ് ചികിത്സയ്ക്കു കൊണ്ടു വന്നിരുന്നു. 2017- 18 കാലത്തായിരുന്നു ഇത്. 2010നും 2018നും ഇടയില്‍ ആകെ ഒരൊറ്റ സംഭവം മാത്രമേ വൊള്‍നിഫിക്കസിന്റെ ആക്രമണവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നുള്ളൂ. ഇത് അവര്‍ ഒരു മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ജീവികളുടെ ആക്രമണമേറ്റ ശേഷം ആശുപത്രിയിലെത്തിച്ച അഞ്ചില്‍ ഒരാള്‍ മരിച്ചു. ബാക്കിയുണ്ടായിരുന്ന നാലു പേരില്‍ ഒരാളുടെ രണ്ടു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. ശരീരത്തില്‍ ഒരു ചുവന്ന തടിപ്പായിട്ടാണു തുടക്കം, ക്രമേണ അതു വലുതാകും, തുടര്‍ന്ന് മാംസം അഴുകുന്നതിനു സമാനമാകും. ഉടന്‍ ചികിത്സ തേടിയാല്‍ പോലും പലപ്പോഴും ബാക്ടീരിയ ബാധയേറ്റ മുറിവിന്റെ ഭാഗം മുറിച്ചു കളയേണ്ട അവസ്ഥയാണ്.