പിരിച്ചുവിട്ട ഹോട്ടൽ ജീവനക്കാരി ഉടമയുടെ വീടിനു മുന്നിൽ തീകൊളുത്തി മരിച്ചു

single-img
25 June 2019

പിരിച്ചുവിട്ട ഹോട്ടൽ ജീവനക്കാരി ഉടമയുടെ വീടിൻ്റെ പോർച്ചിൽ തീകൊളുത്തി മരിച്ചു. മൂത്തകുന്നം മടപ്ളാതുരുത്ത് സ്വദേശി അമ്പിളിയാണ് (38) ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചത്. ഇന്നലെ രാവിലെ ആറു മണിയോടെയാണ് സംഭവം. 

അണ്ടിപ്പിള്ളിക്കാവിലെ അംബി ഹോട്ടൽ ആന്റ് കാറ്ററിംഗ് യൂണിറ്റിൽ മൂന്നു മാസം മുമ്പുവരെ ജോലി ചെയ്തിരുന്ന അമ്പിളി, ഹോട്ടലുടമയായ സുധീഷിന്റെ വീട്ടിലെത്തി ആത്മാഹുതി ചെയ്യുകയായിരുന്നു. രണ്ടു വർഷം സുധീഷിന്റെ ഹോട്ടലിൽ ജോലിചെയ്തിരുന്ന അമ്പിളി, മൂന്നു മാസം മുമ്പ് പിരിച്ചുവിട്ടതിനു ശേഷം പറവൂരിലെ ഒരു ഹോട്ടലിൽ ജോലി ചെയ്യുയായിരുന്നു. പിരിച്ചുവിട്ട കാരണം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും അമ്പിളിയുടെ ശരീരത്തിൽ തീ ആളിപ്പടർന്നിരുന്നു. അയൽക്കാരുടെ സഹായത്തോടെ തീ കെടുത്തി പറവൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കളമശേരി മെഡി. കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇന്നലെ പുലർച്ചെ അഞ്ചരയോടെ ജോലിക്കു പോകുന്നുവെന്ന് മകളോടു പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അമ്പിളിയുടെ ഭർത്താവ് അനിൽകുമാർ വ‌ർഷങ്ങൾക്കു മുമ്പേ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ വീണ് മരണമടഞ്ഞിരുന്നു. പ്ളസ് ടു വിദ്യാർത്ഥിനി ആതിരയാണ് മകൾ.അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.