ഗുര്‍മീത് ജയിലില്‍ പെരുമാറുന്നത് മതിപ്പുള്ള രീതിയില്‍; അതിനാല്‍ പരോളിന് അവകാശമുണ്ട്: ഹരിയാന ബിജെപി സര്‍ക്കാര്‍

single-img
25 June 2019

ബലാത്സംഗ- കൊലപാതക കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ പരോള്‍ സംബന്ധിച്ച് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍. ഗുര്‍മീത് നല്‍കിയ പരോള്‍ അപേക്ഷയെ അനുകൂലിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

പരോളുമായി ബന്ധപ്പെട്ട് ‘ഇവിടെ കുറച്ച് നിയമ നടപടി ക്രമങ്ങളൊക്കെയുണ്ട്. രാജ്യത്തെ നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. നമുക്ക് ആരെയും ഇതില്‍ നിന്നും തടയാന്‍ കഴിയില്ല. പക്ഷെ ഗുര്‍മിതിന്റെ പരോള്‍ നല്‍കുന്ന കാര്യത്തില്‍ ഇതുവരെയും തീരുമാനമായില്ല. എന്നായിരുന്നു മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരിച്ചത്.

ഗുര്‍മീത് ജയിലില്‍ പെരുമാറുന്നത് മതിപ്പുള്ള രീതിയില്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന് പരോളിന് അവകാശമുണ്ടെന്നുമാണ് ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പറയുന്നത്. ശിക്ഷിക്കപ്പെട്ട എല്ലാ കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്ന്‍ ഹരിയാന ജയില്‍ മന്ത്രി കെ എല്‍ പന്‍വര്‍ അഭിപ്രായപ്പെട്ടു.
‘നിലവില്‍ അയാള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നമ്മള്‍ അത് കമ്മീഷണര്‍ക്ക് ഫോര്‍വേഡും ചെയ്തു, പിന്നാലെ വരുന്നറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലേ തുടര്‍ നടപടികള്‍ സാധ്യമാവൂ’. – മന്ത്രി പറഞ്ഞു. ഗുര്മീതിന്റെ 20 വര്‍ഷത്തെ തടവുശിക്ഷയില്‍ ഒരു വര്‍ഷം മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തിയായത്.