വിവാഹിതയായ യുവതിയുമായി ചാറ്റ് ചെയ്തിരുന്ന തിരുവനന്തപുരത്തെ എസ്‌ഐയ്ക്ക് കിട്ടിയത് ‘എട്ടിന്റെ പണി’

single-img
25 June 2019

സോഷ്യല്‍മീഡിയയില്‍ യുവതിയുമായി സല്ലപിച്ച തിരുവനന്തപുരത്തെ എസ്‌ഐയ്ക്ക് കിട്ടിയത് ‘എട്ടിന്റെ പണി’. സൗഹൃദം വളര്‍ന്നതിനു പിന്നാലെ എസ്‌ഐ, യുവതിയെ ഒഴിവാക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവതി ഫേസ്ബുക്കില്‍ ആത്മഹത്യാ ഭീഷണി സന്ദേശം ഇട്ടതാണ് ഉദ്യോഗസ്ഥന് കുരുക്കായത്. ഈ കുറിപ്പ് ആലപ്പുഴയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ എറണാകുളത്തെ പൊലീസ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തതോടെ സംഭവം വിവാദമായി.

തിരുവനന്തപുരം നഗരാതിര്‍ത്തിയിലെ പൊലീസ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത എസ്‌ഐയാണ് കഥാനായകന്‍. നഗരമധ്യത്തിലെ മറ്റൊരു സ്റ്റേഷനില്‍ ജോലി ചെയ്യവെ, ശ്രീകാര്യത്ത് പേയിങ് ഗസ്റ്റായി താമസിക്കുന്ന കേരള സര്‍വകലാശാല ജീവനക്കാരിയുമായി ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായി.

ഏറെ നാളായി തുടര്‍ന്നുവന്ന ബന്ധം അടുത്തിടെയാണ് വഷളായത്. ഉദ്യോഗസ്ഥന്‍ പിന്മാറാന്‍ ശ്രമിച്ചതോടെ യുവതി പലതവണ നേരില്‍ കാണാന്‍ ശ്രമം നടത്തി. എസ്‌ഐ പോകുന്നിടത്തെല്ലാം യുവതിയുമെത്തി. കാണണമെന്ന ആവശ്യം എസ്‌ഐ നിരസിക്കുകയും മറുപടി നല്‍കാതിരിക്കുകയും ചെയ്തതോടെയാണ് യുവതി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

കാര്യങ്ങള്‍ കൈവിട്ടുപോയതോടെ അസിസ്റ്റന്റ് കമ്മീഷണര്‍ യുവതിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. തിങ്കളാഴ്ച യുവതിയുടെ വീട്ടുകാരെ വിളിച്ചുവരുത്തി വിഷയം ധരിപ്പിച്ചു. എസ്‌ഐക്ക് എതിരെ പരാതിയില്ലെന്നും അബദ്ധംപറ്റിയതാണെന്നും യുവതി പറഞ്ഞുവെന്നാണ് പൊലീസ് വിശദീകരിക്കുന്നത്.

ഇതിനിടെ, യുവതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീര്‍ത്ത് എസ്‌ഐയെ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് സൈബര്‍ പരിശോധിക്കുമെന്നാണ് അറിയുന്നത്.