മൊമന്റോകളോ, ബൊക്കകളോ, ഷാളുകളോ വേണ്ട; സ്‌നേഹത്തോടെ ഒരു പുസ്തകം തന്നാൽ മതിയെന്ന് ടി.എൻ പ്രതാപൻ

single-img
23 June 2019

പൊതുചടങ്ങുകളിൽ മൊമന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചെന്നും പകരം തനിക്ക് സ്‌നേഹത്തോടെ ഒരു പുസ്തകം തന്നാൽ മതിയെന്നും ടി.എൻ പ്രതാപൻ എം.പി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനിൽക്കുന്ന അറിവിന്റെ ഒരു വസന്തം നമുക്ക് പങ്കുവെക്കാമെന്നും അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം മറ്റൊന്നും വരില്ലെന്നും പ്രതാപൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങൾ സമാഹരിച്ച് പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന വിധത്തിൽ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പ്രതാപൻ വ്യക്തമാക്കുന്നു.

ടി.എൻ പ്രതാപന്റെ ഫേസ്ബുക്ക് പോസ്റ്റ്

പാർലമെൻറ് അംഗമെന്ന നിലയിൽ ഞാൻ പങ്കെടുക്കുന്ന പൊതു-സ്വകാര്യ ചടങ്ങുകളിൽ നിന്ന് മോമെന്റോകളോ ബൊക്കകളോ ഷാളുകളോ ഒന്നും സ്വീകരിക്കേണ്ട എന്ന് തീരുമാനിച്ചു. പകരം, സ്‌നേഹത്തോടെ എനിക്ക് ഒരു പുസ്തകം തന്നാൽ മതി. വളരെ കുറഞ്ഞ സമയം മാത്രം ‘ആയുസ്സുള്ള’ പൂച്ചെണ്ടുകൾക്കും മറ്റുമായി ചിലവാക്കുന്ന പണമുണ്ടെങ്കിൽ ഏതുകാലത്തും ശാശ്വതമായി നിലനിൽക്കുന്ന അറിവിൻറെ ഒരു വസന്തം നമുക്ക് പങ്കുവെയ്ക്കാമല്ലോ? അക്ഷരങ്ങളുടെയും അറിവിന്റെയും സംസ്‌കാരത്തിന്റെയും അലങ്കാരങ്ങളോളം വരില്ലല്ലോ മറ്റൊന്നും.

ഈ അഞ്ചു വർഷക്കാലത്തിനിടക്ക് ഇങ്ങനെ കിട്ടുന്ന പുസ്തകങ്ങളൊക്കെ സമാഹരിച്ച് എൻറെ ജന്മഗ്രാമമായ തളിക്കുളത്ത് നേരത്തേ തന്നെ സ്ഥാപിച്ചിട്ടുള്ള പ്രിയദർശിനി സ്മാരക സമിതിക്ക് കീഴിൽ പൊതുസമൂഹത്തിന് ഉപകാരപ്പെടും വിധത്തിൽ ഒരു വായനശാല ഒരുക്കണമെന്നാണ് ആഗ്രഹിക്കുന്നത്. വായനയുടെ ഒരു ഉദാത്ത സംസ്‌കാരം നമുക്ക് വളർത്താം.