ശബരിമല സ്വകാര്യ ബില്ലിൽ പോരായ്മകളുണ്ടെന്ന് ബിജെപി അംഗം മീനാക്ഷി ലേഖി

single-img
23 June 2019

എന്‍കെ പ്രേമചന്ദ്രന്‍ എംപി അവതരിപ്പിച്ച ശബരിമല സ്വകാര്യ ബില്ലില്‍ പോരായ്മകളുണ്ടെന്ന് ബിജെപി അംഗം മീനാക്ഷി ലേഖി. ശബരിമലയിലെ യുവതീപ്രവേശനത്തെ എതിര്‍ത്ത്, നിലവിലെ ആചാരങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ലിൽ പോരായ്മകളുണ്ടെന്നാണ് മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടിയത്.

ശബരിമല സംബന്ധിച്ച സുപ്രിംകോടതി വിധി കാരണം രാജ്യത്തെ ഹിന്ദു ക്ഷേത്രങ്ങളും ഹിന്ദു സ്ഥാപനങ്ങളും പ്രതിസന്ധി നേരിടുന്നുവെന്നും മീനാക്ഷി ലേഖി പറഞ്ഞു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 26ന്റെ ഹിന്ദി പരിഭാഷയില്‍ ‘സാമ്പ്രദായ’ എന്നാണ് പ്രയോഗിച്ചിരിക്കുന്നത്. സാമ്പ്രദായ സംരക്ഷിക്കപ്പെടുന്നു എന്നാല്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കപ്പെടുന്നു എന്നാണ് അര്‍ഥം. ഓരോ ക്ഷേത്രങ്ങളുടെയും സാമ്പ്രദായികത എന്താണ് എന്ന് നിര്‍വചിക്കണം എന്നാണ് മീനാക്ഷി ലേഖി നിര്‍ദേശിക്കുന്നത്.

അയ്യപ്പ വിഭാഗത്തിന്റെ ആചാരാനുഷ്ഠാന സമ്പദ്രായം ആദ്യം നിര്‍വചിച്ച് ബില്ലില്‍ ഉള്‍പ്പെടുത്തണം എന്നാണ് നിര്‍ദേശം. കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചാല്‍ അത് ഈ വഴിക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ശബരിമലയില്‍ പുതിയ ബില്ലുമായി വരുമോ എന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.