തന്നോട് അകന്നുകഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതും കുട്ടിവേണമെന്ന ആവശ്യവുമായി യുവതി; അനുകൂല വിധിയുമായി കോടതി

single-img
23 June 2019

തന്നില്‍ നിന്നും അകന്ന് കഴിയുന്ന ഭര്‍ത്താവില്‍നിന്ന് രണ്ടാമതും കുഞ്ഞ് വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല വിധി. മഹാരാഷ്ട്രയിലെ മുംബൈ സ്വദേശിനിയായ 35 കാരിയാണ് ആര്‍ത്തവം നിലക്കുന്നതിന് മുമ്പ് അകന്നുകഴിയുന്ന ഭര്‍ത്താവില്‍ നിന്ന് രണ്ടാമതും കുട്ടി വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. 2017ലായിരുന്നു യുവതി വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയത്. പിറ്റേ വര്‍ഷം യുവതി നന്ദെഡ് കോടതിയില്‍ രണ്ടാമതും കുട്ടിയെ പ്രസവിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കുകയായിരുന്നു.

രണ്ടാമത്തെ കുട്ടിയെ ശാരീരിക ബന്ധം വഴിയോ ബീജദാനം വഴിയോ കൃത്രിമ ബീജസങ്കലനം(ഐവിഎഫ്-ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍) വഴിയോ വേണമെന്നാണ് യുവതിയുടെ ആവശ്യം. സന്താന പ്രത്യുല്‍പാദനത്തിനുള്ള യുവതിയുടെ അവകാശം ന്യായമാണെന്നും അവരുടെ അധികാരമാണെന്നും കോടതി നിരീക്ഷിച്ചു. അനുകൂല വിധിക്ക് മുന്പായി അന്തരാഷ്ട്ര നിയമങ്ങളും മറ്റുകാര്യങ്ങളും പരിഗണിച്ച കോടതി ദമ്പതികളോട് വിവാഹ കൗണ്‍സലിംഗ് വിദഗ്ധനെയും ഐവിഎഫ് വിദഗ്ധനെയും സമീപിക്കാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ യുവതിയുടെ ഹര്‍ജിയെ ഭര്‍ത്താവ് കോടതിയില്‍ എതിര്‍ത്തു. യുവതി സമര്‍പ്പിച്ച ഹര്‍ജി നിയമവിരുദ്ധമാണെന്നും രാജ്യത്തെ സാമൂഹിക ചട്ടങ്ങള്‍ക്ക് എതിരാണെന്നും ഭര്‍ത്താവ് വാദിച്ചു. മാത്രമല്ല എആര്‍ടി സാങ്കേതിക വിദ്യയിലൂടെയും യുവതിയില്‍ തനിക്ക് കുട്ടികള്‍ വേണ്ടെന്ന നിലപാടിലാണ് ഭര്‍ത്താവ്.