അഞ്ച് മാസമായി ശമ്പളമില്ലാതെ ബിഎസ്എന്‍എല്‍ കരാര്‍ ജീവനക്കാര്‍; പല സ്ഥലങ്ങളിലും കസ്റ്റമർ കെയർ സെന്‍ററുകൾ പൂട്ടി

single-img
23 June 2019

ബിഎസ്എൻഎൽ കേരളത്തിലെ കരാര്‍ ജീവനക്കാർക്ക് കഴിഞ്ഞ അഞ്ച് മാസമായി ശമ്പളമില്ലെന്ന് പരാതി. സ്ഥാപനം നഷ്ടത്തില്‍ ആയതിനാല്‍ ജീവനക്കാരെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് കരാർ ജീവനക്കാരുടെ ശമ്പളം നൽകാത്തതെന്നാണ് പരാതി. ജീവനക്കാരുടെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പലയിടത്തും കസ്റ്റമർ കെയർ സെന്‍ററുകൾ പൂട്ടി. വിവിധ സ്ഥലങ്ങളില്‍ കോണ്‍ട്രാക്ടര്‍മാരെ വിളിച്ച് ചോദിക്കുമ്പോൾ അവര്‍ക്ക് ഫണ്ട് കിട്ടിയില്ലെന്നാണ് പറയുന്നത്.

നിലവില്‍ 6,000ൽ അധികം കരാർ ജീവനക്കാരാണ് ബിഎസ്എൻഎൽ കേരളാ സർക്കിളിൽ ഉള്ളത്. പ്രധാനമായും കേബിൾ, ബ്രോഡ്ബാൻഡ് അറ്റകുറ്റപ്പണി, കസ്റ്റമർ കെയർ സെന്‍റർ അസിസ്റ്റന്‍റ് തുടങ്ങിയ ജോലികളിലാണ് സ്ഥാപനം കരാർ ജീവനക്കാരെ നിയമിച്ചിരുന്നത്.

കമ്പനിയുടെ കീഴില്‍ മീ ഗാർഡ്, ഐഐഎംഎസ് എന്നീ രണ്ട് കമ്പനികളാണ് ബിഎസ്എൻഎൽ കരാർ ജീവനക്കാരുടെ ശമ്പള വിതരണം ഏറ്റെടുത്തിരുന്നത്. എന്നാല്‍ ഈ കമ്പനികൾക്ക് കുടിശ്ശിക വന്നതോടെ ഇവർ പണം നൽകുന്നത് നിർത്തുകയും ചെയ്തു. നിലവില്‍ ശമ്പളം ആരോട് ചോദിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ ഇപ്പോൾ. ഇപ്പോള്‍ തന്നെ നഷ്ടം നികത്താനെന്ന പേരിൽ സംസ്ഥാന വ്യാപകമായി രണ്ട് ലക്ഷത്തിന് താഴെ മാസ വരുമാനമുള്ള കസ്റ്റമർ കെയർ സർവ്വീസ് സെന്‍ററുകൾ പൂട്ടി. ഇതില്‍ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സെന്‍ററുകളും ഉൾപ്പെടുന്നു.