ആ വാർത്ത പച്ചക്കള്ളം; രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാർശ ചെയ്തിട്ടില്ല

single-img
22 June 2019

ഐഎഎസ് ഉദ്യോഗസ്ഥനായ രാജു നാരായണ സ്വാമിയെ പിരിച്ചുവിടാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തുവെന്ന വാര്‍ത്ത വാസ്തവ വിരുദ്ധം.  ഇത്തരത്തില്‍ ഒരു തീരുമാനവും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അഖിലേന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് ഐഎഎസ്, ഐപിഎസ്, എഎഫ്എസ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിശ്ചിതകാലങ്ങളില്‍ വിശദമായി പരിശാധിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടതുണ്ടെന്നും ഇതനുസരിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സമിതി വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട് എന്നുള്ളത് മാത്രമാണ് നടന്നിരിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഈ റിപ്പോര്‍ട്ടും ശുപാര്‍ശയും കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് അയക്കേണ്ടത്  സംസ്ഥാന സര്‍ക്കാരാണ്. തീരുമാനം എടുക്കേണ്ടത് രാഷ്ട്രപതിയും. എന്നാല്‍ സമിതിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് ഒരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നാണ് സൂചന.

അതേസമയം സര്‍ക്കാരിനെതിരെയും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്കെതിരെയും പരസ്യമായി ആരോപണം ഉന്നയിച്ച രാജുനാരായണ സ്വാമിക്കെതിരെ അച്ചടക്കനടപടി ഉടന്‍ ഉണ്ടായേക്കും. സര്‍വീസില്‍ നിന്നു പുറത്താക്കുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെയുണ്ടായ പരസ്യപ്രതികരണം സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ സ്വീകരിച്ച നടപടി സ്വാമിക്കെതിരെയും ഉണ്ടാകുമെന്നാണ് സൂചന