ടെലിവിഷൻ അവതാരക മെറിന്‍റെ മരണം കൊലപാതകമെന്ന് മാതാപിതാക്കൾ

single-img
22 June 2019

ടെലിവിഷൻ അവതാരകയും മിസ് കേരള മത്സരാർഥിയുമായിരുന്ന മെറിൻ ബാബുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയുമായി മാതാപിതാക്കൾ. മകളുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്ക് മാതാപിതാക്കൾ പരാതി നൽകി.

കഴിഞ്ഞ വർഷം നവംബർ ഒൻപതിനാണ് എറണാകുളം വരാപ്പുഴ സ്വദേശിനിയായ  മെറിൻ ബാബുവിനെ ആലപ്പുഴയിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 2014 ലായിരുന്നു ബാങ്ക് ഉദ്യോഗസ്ഥനും തിരൂർ സ്വദേശിയുമായ അഭിലാഷും മെറിനും വിവാഹിതരായത്. സംഭവ ദിവസം മെറിന് ചെറിയ അപകടം പറ്റിയെന്നും ഉടനെ വരണമെന്നും അഭിലാഷിൻറെ സുഹൃത്തുക്കൾ  മാതാപിതാക്കളെ അറിയിക്കുകയായിരുന്നു.

ഇവര്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് മെറിന്റെ മരണ വിവരം അറിയുന്നത്. മകളുടെ മൃതദേഹത്തിൽ കൈകളിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്ന് മാതാപിതാക്കള്‍ പറയുന്നു. മകളുടെ ഭർത്താവും സുഹൃത്തുക്കളും വീട്ടിലെത്തി മദ്യപിക്കുന്നത് സംബന്ധിച്ച് മെറിനും ഭര്‍ത്താവും  തമ്മിൽ വഴക്കിടാറുണ്ടായിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനുള്ള ഉയരം മെറിനില്ലായിരുന്നുവെന്നും അമ്മ പറയുന്നു. മകളുടെ മരണശേഷം മെറിന്റെ  ഭർത്താവോ ബന്ധുക്കളോ ഇവരുമായി ബന്ധപ്പെടാത്തതും സംശയത്തിനിടയാക്കിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മെറിന്റെ ശരീരത്തില്‍ കണ്ട മുറിവുകൾ സംബന്ധിച്ച് പൂർണമായ വിവരങ്ങൾ ഇല്ലെന്നും മാതാപിതാക്കൾ ആരോപിക്കുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ പുനരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് ഇവർ കഴിഞ്ഞദിവസം പരാതി നൽകിയത്. എന്നാൽ, പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത കണ്ടെത്തിയിട്ടില്ലായിരുന്നെന്നും പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്തുമെന്നും ആലപ്പുഴ സൗത്ത് പോലീസ് അറിയിച്ചു.