സൗദിയിലേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈൽ നേരിടാൻ യുഎസ് പാട്രിയറ്റിനും കഴിഞ്ഞില്ല

single-img
21 June 2019

സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ജലശുചീകരണ നിലയത്തിനുനേരേ ഉണ്ടായ ഹൂതി മിസൈൽ ആക്രമണം നേരിടുന്നതിൽ അമേരിക്കയുടെ വ്യോമ പ്രതിരോധ സംവിധാനം പാട്രിയറ്റ് പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിൽ അമേരിക്കൻ നിർമിത പാട്രിയറ്റ് വിജയിച്ചെങ്കിലും താഴ്ന്നു പറക്കുന്ന ക്രൂസ് മിസൈലിനെ നേരിടുന്നതിൽ പരാജയപ്പെട്ടു.

റോയൽ സൗദി എയർ ഡിഫൻസിന്റെ കീഴിലുള്ള പാട്രിയറ്റാണ് ഹൂതികൾ വിക്ഷേപിക്കുന്ന മിസൈലുകളും ഡ്രോണുകളും തകർക്കുന്നത്. വിക്ഷേപിച്ചു മിനിറ്റുകൾക്കുള്ളിൽ മിസൈൽ കണ്ടെത്തി ആകാശത്തുവെച്ചു തന്നെ തകർക്കാൻ ശേഷിയുള്ളതാണ് പാട്രിയറ്റ്. എന്നാൽ ക്രൂസ് മിസൈലുകളുടെ കാര്യത്തിൽ പാട്രിയറ്റ് രണ്ടു തവണയും പരാജയപ്പെട്ടു.

ജിസാനിലെ ശുഖൈഖ് നഗരത്തിൽ പ്രവർത്തിക്കുന്ന പ്ലാന്റിനു നേരെയാണ് ആക്രമണം നടന്നതെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി പറഞ്ഞു. ഇതു രണ്ടാം തവണയാണ് ക്രൂസ് മിസൈലുകൾ ഉപയോഗിച്ച് ഹൂതികൾ ആക്രമിക്കുന്നത്. നാശനഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിവായിട്ടില്ല.

സൈനിക കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും എത്തുന്നത്. ഇറാൻ സഹായത്തോടെയാണ് ഹൂതികൾ ആക്രമണം നടത്തുന്നതെന്നാണ് സൗദി ആരോപിക്കുന്നത്. റോയൽ സൗദി എയർ ഡിഫൻസ് സേനയും വ്യോമസേനയും ചേർന്നാണ് ഹൂതികളുടെ വ്യോമാക്രമണങ്ങളെ നേരിടുന്നത്.