ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാന്‍ യോഗ സഹായിക്കുമെന്ന് മോദി; ജാതി മത ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കണമെന്ന് പിണറായി വിജയൻ
അന്താരാഷ്ട്ര യോഗാദിനത്തിൽ യോഗയെ വാഴ്ത്തിപ്പാടി പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും. യോഗ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്നും ജീവിതത്തില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ യോഗ ഗുണകരമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജാതി മത ഭേദമെന്യേ യോഗ പരിശീലിക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്.
ലഹരി ഉപയോഗവും മദ്യപാനവും ഒഴിവാക്കാന്‍ യോഗ സഹായിക്കുമെന്നും ഗ്രാമങ്ങളിലേക്കും പാവപ്പെട്ടവരിലേക്കും യോഗ എത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി അറിയിച്ചു. യോഗാദിനാചരണത്തോടനുബന്ധിച്ച് റാഞ്ചിയിലെ പ്രഭത് താരാ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗാഭ്യാസത്തെ അടുത്ത തലമുറയിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗ എല്ലായ്‌പ്പോഴും നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും എല്ലാവരും യോഗ പരിശീലനം മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകണമെന്നും മോദി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ യോഗാദിനാചരണങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് തുടക്കംകുറിച്ചത്. യോഗ സംസ്ഥാനമാകെ വ്യാപകമാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗ മതപരമായ ചടങ്ങോ പ്രാര്‍ത്ഥനാ രീതിയോ അല്ലെന്നും യോഗ മതപരമാണെന്ന് പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.