പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്: ജോയ് മാത്യു

single-img
21 June 2019

ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് നടനും മുന്‍ പ്രവാസിയുമായ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സര്‍ക്കാറിനെയും ഫണ്ട് പിരിവിനായി ഗള്‍ഫിലെത്തുന്ന രാഷ്ട്രീയക്കാരെ സ്വീകരിക്കുന്ന പ്രവാസി സംഘടനകളെയും ജോയ് മാത്യു വിമര്‍ശിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മണലാരണ്യങ്ങളില്‍ പോയി കഷ്ടപ്പെട്ട് പണമുണ്ടാക്കി നാട്ടില്‍ വന്നു എന്തെങ്കിലും സംരഭം തുടങ്ങുവാന്‍ ശ്രമിക്കുകയും ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, തൊഴിലാളികള്‍ തുടങ്ങിയ നിരവധി കീറാമുട്ടികളുമായി കെട്ടിമറിഞ്ഞു പരാജയപ്പെടുന്ന ഒരാളുടെ കഥയാണല്ലോ മുപ്പത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ‘വരവേല്‍പ്’ എന്ന ശ്രീനിവാസന്‍ സിനിമ. ഇതു ഒരു പ്രവാസിയുടെ കഥ മാത്രമല്ല. പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടില്‍ വന്നു ശിഷ്ടകാലം ജീവിക്കുവാന്‍ എന്തെങ്കിലും ഏര്‍പ്പാട് തുടങ്ങിയ ഒരുപാടുപേരുടെ കഥകളില്‍ ഒന്ന് മാത്രമാണത്.

പ്രവാസി ജീവിതം അവസാനിപ്പിച്ചു വരുന്ന മലയാളിക്ക് ഇങ്ങിനെയൊരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നതെന്നും ഇതിനു മാറ്റം വരണമെന്നും പറഞ്ഞു 2003ലെ ജിമ്മി (GIM)ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയ് ഈ സിനിമ പരാമര്‍ശിക്കുകയും ചെയ്തു. എന്നിട്ടുമുണ്ടോ നമ്മള്‍ മലയാളികള്‍ മാറുന്നു!

കേരളത്തില്‍ എന്തെങ്കിലും സംരംഭം തുടങ്ങി വിജയിച്ച സാധാരണക്കാരനായ പ്രവാസികള്‍ ആരെങ്കിലും ഉണ്ടോ എന്ന് സംശയം. ഇതാ ഒടുവില്‍ ഒരു കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ എന്ന സ്ഥലത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ തുടങ്ങാനൊരുമ്‌ബെട്ടു ഒടുവില്‍ ചുവപ്പ് ഫയലിന്റെ നീരാളി കരങ്ങളില്‍ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്ന സാജന്‍ പാറയില്‍ എന്ന ഹതഭാഗ്യനാണ് അവസാനത്തെ ഇര.

മറുനാട്ടില്‍ കിടന്ന് വിയര്‍ത്തു സമ്ബാദിച്ച പണം കൊണ്ട് ശിഷ്ടകാലം ജന്മനാട്ടില്‍ കഴിയുക എന്നത് ഒട്ടുമിക്ക പ്രവാസികളുടെയും മോഹമാണ്.
അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും പ്രവാസജീവിതം നയിക്കുന്നവര്‍ കേരളത്തില്‍ മുതല്‍ മുടക്കി ഒരു വ്യവസായമോ എന്തിനു മുറുക്കാന്‍ കട പോലുമോ തുടങ്ങില്ല. കൂടി വന്നാല്‍ ആള്‍ താമസമില്ലാത്ത ഒരു കൂറ്റന്‍ വീടോ ഫ്‌ലാറ്റോ വാങ്ങിച്ചിടും.

എന്നാല്‍, മരുഭൂമിയിലെ ജീവിതം അനുഭവിച്ചവര്‍ നേരെ തിരിച്ചാണ്. അവര്‍ കിട്ടുന്ന ശബളം കിട്ടുന്ന പടി നാട്ടിലേക്കയക്കുന്നു. മിച്ചം വെച്ച പണം കൊണ്ട് ശിഷ്ടകാലത്തേക്ക് ജീവിക്കുവാനുള്ള ഒരേര്‍പ്പാട് തുടങ്ങുന്നു. സ്വന്തമായി ഒരേര്‍പ്പാട് തുടങ്ങുവാനോ വളരുവാനോ അനുവദിക്കാത്ത മണ്ണാണ് കേരളത്തിന്റേത് എന്നറിയുമ്‌ബോഴേക്ക് അയാളുടെ ആയുസ് അവസാനിക്കുന്നു.

ഒരു വര്‍ഷം മുമ്ബാണ് ഒരു വര്‍ക് ഷോപ്പ് തുടങ്ങാന്‍ ശ്രമിച്ചു രാഷ്ട്രീയ പാര്‍ട്ടികളുടെ ബലിയായി മാറിയ പുനലൂരിലെ സുഗതന്‍ എന്നയാളുടെ കഥ നമ്മള്‍ വായിച്ചു തീര്‍ത്തത്. അയാള്‍ ബലിയായതോടെ വര്‍ക് ഷോപ്പിനുള്ള അനുമതി ലഭിക്കുകയും ചെയ്തു. ഇപ്പോള്‍ ആന്തൂര്‍ എന്ന ഒറ്റ പാര്‍ട്ടി ഭരിക്കുന്നയിടത്തില്‍ ഒരു പ്രവാസി തന്റെ ജീവിതം ബലി കൊടുക്കേണ്ടി വരുന്നത് എന്തിന്റെ പേരിലായിരിക്കാം?

ഒരു പാര്‍ട്ടി മാത്രം ഭരിക്കുന്ന ഒരു ഗ്രാമം ഇങ്ങിനെയാണെങ്കില്‍ കേരളം മൊത്തം ഒരു പാര്‍ട്ടി ഭരിച്ചാലുള്ള അവസ്ഥയെയാണ് ഭയക്കേണ്ടത്.
കേരളം വ്യവസായികള്‍ക്ക് പുതിയ സംരഭം തുടങ്ങാന്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നു വെച്ചിട്ടുണ്ടത്രെ! ശരിയാണ് ഒരു വാക്ക് അതില്‍ വിട്ടു പോയിട്ടുണ്ട്. ‘വന്‍’ വ്യവസായി എന്നാണു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. വന്‍ വ്യവസായികള്‍ തുടങ്ങിയ ഏത് സംരംഭത്തിനാണ് വിലക്ക് വീണിട്ടുള്ളത്?
അവരുടെ ഏത് ഫയലാണ് എവിടെയെങ്കിലും കുരുങ്ങിക്കിടക്കുന്നത്? ഇതു ഒരു രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുമ്‌ബോഴുള്ള പ്രതിഭാസമല്ല. ആര് ഭരിച്ചാലും ഇതു തന്നെയാണ് സ്ഥിതി.

ബുദ്ധിയുള്ള പല പ്രവാസികളും അയല്‍ സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിക്കുന്നതാണ് പുതിയ ലൈന്‍. വ്യവസായം ലാഭകരമല്ലെങ്കിലും സമാധാനമുണ്ടല്ലോ എന്നതാണ് അവരുടെ സമാധാനം. ഇങ്ങിനെ വര്‍ഷം തോറും ഒരു പ്രവാസിയെയെങ്കിലും ബലി കൊടുത്താലും രക്തദാഹം ശമിക്കാത്ത രാഷ്ട്രീയക്കാര്‍ സഹായം ചോദിച്ചും ഫണ്ടുപിരിവിനായും ഗള്‍ഫില്‍ ചെന്നിറങ്ങുമ്‌ബോള്‍ യാതൊരു ഉളുപ്പുമില്ലാതെ പൂമാലയിട്ട് സ്വീകരിക്കാന്‍ തിടുക്കം കൂട്ടുന്ന പ്രവാസി സംഘടനക്കാരെയാണ് ആദ്യം തല്ലേണ്ടത്.