ബിനോയ് കോടിയേരി കേസ്: യുവതിയും നടനും ഒന്നിച്ചുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവർക്കെതിരേ കേസെടുക്കുമെന്ന് മുംബൈ പൊലീസ്

single-img
21 June 2019

ബിനോയ് കോടിയേരിക്കെതിരായി ലൈംഗിക പീഡന പരാതി നൽകിയ യുവതിയുടെ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെന്ന് മുംബൈ പൊലീസ്. ബിനോയ്ക്കെതിരെ യുവതി ആരോപണങ്ങൾ ഉന്നയിച്ചെത്തിയതിന് പിന്നാലെയാണ് ഇവരും ഒരു ഭോജ്പുരി നടനുമൊന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്.

ഇവ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കേസെടുക്കുമെന്നാണ് പീഡന പരാതി അന്വേഷിക്കുന്ന മുംബൈ പൊലീസ് അറിയിച്ചിരിക്കുന്നത്. കേസ് വന്നതിന് ശേഷം ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെപ്പറ്റിയും പൊലീസ് അന്വേഷണം നടത്തും.

അതിനിടെ യുവതിയുടെ െെലംഗികപീഡന പരാതിയിൽ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാൻ മുംബൈ പോലീസ് തിരുവനന്തപുരത്തേക്കു തിരിച്ചു. പരാതിക്കാരി ബിനോയിയുടേതായി നൽകിയ വിലാസത്തിൽ ഒന്ന് തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിന്റെ ഭാഗമായ പാർട്ടി ഫ്ലാറ്റാണ്.

ബുധനാഴ്ച കണ്ണൂരിലെത്തിയ മുംബൈ ഓഷിവാര പോലീസ് സബ് ഇൻസ്പെക്ടർ വിനായക് യാദവും ദേവാനന്ദ പവാറും വ്യാഴാഴ്ച ബിനോയിയുടെ കോടിയേരിയിലെ വീട്ടിലെത്തി. വീട് അടച്ചിട്ട നിലയിലായതിനാൽ അടുത്തവീട്ടിൽ നോട്ടീസ് നൽകി. ഓഷിവാര പോലീസ് മുമ്പാകെ ഉടൻ ഹാജരാകണമെന്നാണ് നോട്ടീസ്.

തലശ്ശേരി, ന്യൂമാഹി പോലീസ് സ്റ്റേഷനുകളിലെത്തി വിവരമറിയിച്ച ശേഷമാണ് മുംബൈ പോലീസ് ബിനോയിയെ തിരഞ്ഞ് വീട്ടിലെത്തിയത്. തലശ്ശേരി സ്റ്റേഷനിലെ രണ്ട് പോലീസുകാരും ഒപ്പമുണ്ടായിരുന്നു. കോടിയേരിയിലെ വീട്ടിൽ പ്രതിയെ കണ്ടില്ലെന്ന വിവരം ജില്ലാ പോലീസ് മേധാവിയെ അറിയിച്ചശേഷമാണ് ഇവർ തിരുവനന്തപുരത്തേക്കു തിരിച്ചത്. ബിനോയിയുടെ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത നിലയിലാണ്.