അതിർത്തി കടന്ന അമേരിക്കൻ ഡ്രോൺ ഇറാൻ വെടിവച്ചു വീഴ്ത്തിയതോടെ ഇറാനെ ആക്രമിക്കാൻ ട്രംപിൻ്റെ ഉത്തരവ്; വിമാനങ്ങളും കപ്പലുകളും ഒരുക്കി നിർത്തി ഇറാൻ: ഉത്തരവ് പിൻവലിച്ച് അമേരിക്ക
ഇറാനുനേരെ ആക്രമണം നടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അനുമതി നൽകിയതായും എന്നാൽ പിന്നാലെ ഉത്തരവ് പിൻവലിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്. അതിർത്തി ലംഘിച്ചെത്തിയ അമേരിക്കൻ ചാര ഡ്രോണിനെ ഇറാന്റെ റവല്യൂഷണറി ഗാർഡ് വെടിവച്ചു വീഴ്ത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെയായിരുന്നു ട്രംപ് ഇറാനെതിരെ ആക്രമണത്തിന് ആഹ്വാനം നൽകിയത്.
വ്യാഴാഴ്ച രാത്രി ആക്രമണം നടത്താനായിരുന്നു തീരുമാനം. ആക്രമണത്തിന് യുദ്ധ വിമാനങ്ങളും കപ്പലുകളും ഒരുങ്ങിയെങ്കിലും മിസൈൽ തൊടുക്കുന്നതിന് മുമ്പ് പിൻവാങ്ങാൻ നിർദേശമെത്തുകയായിരുന്നു. ഇറാനിയൻ സൈന്യത്തിനും പൗരന്മാർക്കുമുണ്ടാകുന്ന അപകടം കുറയ്‌ക്കുകയെന്ന ലക്ഷ്യമിട്ടായിരുന്നു തീരുമാനമെന്നാണ് അറിയുന്നത്.
വൈറ്റ് ഹൗസിൽ കടുത്ത വാഗ്വാദങ്ങൾക്കും ചർച്ചകൾക്കൊടുവിലാണ് ഇറാനെ ആക്രമിക്കാൻ അമേരിക്ക തീരുമാനമെടുത്തത്. ഇറാന്റെ റഡാറുകളും മിസൈൽ വാഹിനികളുമാണ് അമേരിക്ക ലക്ഷ്യമിട്ടത്. 130 മില്യൺ വിലയുള്ള ചാര ഡ്രോണാണ് ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചതിന് റെവല്യൂണനറി ഗാർഡ് കഴിഞ്ഞ ദിവസം വെടിവച്ചിട്ടത്. ഇറാന്റെ വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും ഡ്രോൺ അന്താരാഷ്ട്ര വ്യോമ മേഖലയിലായിരുന്നെന്നുമാണ് പെന്റഗൺ വക്താവ് പ്രതികരിച്ചിരുന്നു.
എന്നാൽ വ്യോമപരിധിയിലേക്കുള്ള നുഴഞ്ഞുകയറ്റം വച്ചുപൊറുപ്പിക്കില്ലെന്നും തിരിച്ചടിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ഡ്രോൺ വെടിവച്ചിട്ടതിനു പിന്നാലെ വിമാനങ്ങളും കപ്പലുകളും ഒരുക്കി നിർത്തുകയും ചെയ്തിരുന്നു.