നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തില്‍ വിട്ടു; പരാതിക്കാരിയായ യുവതിയും വിനായകനും ഒരേ സമയത്ത് സ്റ്റേഷനില്‍

single-img
20 June 2019

ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കല്‍പ്പറ്റ സ്റ്റേഷനില്‍ വിനായകന്‍ നേരിട്ട് ഹാജരായി ജാമ്യം എടുക്കുകയായിരുന്നു. വിനായകന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടത്.

പൊലീസ് വിളിച്ചു വരുത്താതെ, വിനായകന്‍ സ്വമേധയാ സ്റ്റേഷനിലെത്തി മൊഴി ന്ല്‍കുകയായിരുന്നു. യാദൃശ്ചികമായി പരാതിക്കാരിയായ യുവതിയും വിനായകനും ഒരേ സമയത്താണ് സ്റ്റേഷനിലെത്തിയത്. അഭിഭാഷകനൊപ്പമാണ് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തിയത്.

ഒപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. യുവതിയെ ശല്യപ്പെടുത്തരുതെന്ന് പൊലീസ് വിനായകന് നിര്‍ദേശം നല്‍കി. യുവതിയോടല്ല ആദ്യം ഫോണില്‍ വിളിച്ച പുരുഷനോടാണ് സംസാരിച്ചതെന്ന് വിനായകന്‍ പൊലീസിന് മൊഴി നല്‍കി. നാല് വകുപ്പുകളാണ് നടനെതിരെ ചുമത്തിയത്. ഐപിസി 509, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

യുവതിയുടെ മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി. വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു.

വിനായകന്‍ ഫോണിലുടെ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് യുവതി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. ‘നടിയ്‌ക്കൊപ്പം നില കൊണ്ട വിനായകനോട് ബഹുമാനമായിരുന്നു. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അദ്ദേഹം സ്ത്രീ വിരുദ്ധത കാണിച്ചത് ബോധ്യപ്പെട്ടിട്ടുണ്ട്’ എന്ന് പറഞ്ഞാണ് പോസ്റ്റ് ആരംഭിക്കുന്നത്. ഒരു പരിപാടിക്ക് വിനായകനെ ക്ഷണിക്കാനായി വിളിച്ചപ്പോഴാണ് ഇത്തരം അനുഭവമുണ്ടായതെന്നാണ് യുവതി ആരോപിക്കുന്നത്. ഈ ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡ് സൂക്ഷിച്ചിട്ടുണ്ടെന്നും യുവതിയുടെ ഫേസ്ബുക്ക് കുറപ്പില്‍ പറയുന്നു.

അതെസമയം തന്നോട് അപമര്യാദയായി ഒരാള്‍ സംസാരിച്ചപ്പോള്‍ മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്ന് നടന്‍ വിനായകന്‍ പ്രതികരിച്ചു. ‘എന്റടുത്ത് വരുന്ന എല്ലാവരോടും ഞാന്‍ മൂന്നുവട്ടം മര്യാദയ്ക്ക് സംസാരിക്കും. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായാല്‍ മാത്രമേ ഞാന്‍ പ്രതികരിക്കൂ.

എന്നെ വിളിച്ചത് ഒരു ആണാണ്. പരിപാടിയ്ക്ക് ക്ഷണിക്കാനാണ് വിളിച്ചത്. പരിപാടിക്ക് വരാന്‍ പറ്റില്ലെന്ന് ഞാന്‍ മര്യാദയ്ക്ക് പറഞ്ഞു. അത് അവനോട് എന്തെങ്കിലും പ്രശ്‌നമുള്ളതുകൊണ്ട് പറഞ്ഞതല്ല. ഞാന്‍ നേരത്തെ സെറ്റ് ചെയ്ത കാര്യമാണ് മൂന്ന് കാര്യങ്ങള്‍ക്ക് നിന്ന് കൊടുക്കില്ല എന്നത്.

എന്നെ വച്ച് ഡോക്യുമെന്ററി ചെയ്യുന്നതും മാധ്യമങ്ങള്‍ക്ക് കാശുണ്ടാക്കാനുള്ള പരിപാടികള്‍ക്കും, പിന്നെ ഇത്തരം ആക്റ്റിവിസ്റ്റുകളുടെ രാഷ്ട്രീയ പരിപാടികള്‍ക്ക് മുഖമായി വിനായകന്‍ നിന്ന് കൊടുക്കില്ല എന്നതും. മൂന്ന് തവണ മര്യാദയ്ക്ക്, പറ്റില്ല എന്ന് പറഞ്ഞു. ആ പരിപാടിയ്ക്ക് വരുക എന്നത് എന്റെ ബാധ്യതയാണെന്ന മട്ടില്‍ അവന്‍ എന്നോട് സംസാരിച്ചു. നിങ്ങളോട് ഒരാള്‍ വിളിച്ചിട്ട് ഇങ്ങനെ സംസാരിച്ചാല്‍ അവിടെ അലമ്പുണ്ടാവില്ലേ?’; വിനായകന്‍ ഓണ്‍ലൈന്‍ മാധ്യമമായ കീ ബോര്‍ഡ് ജേര്‍ണലിനോട് പറഞ്ഞു.

‘ആദ്യം മര്യാദവിട്ട് സംസാരിച്ചത് അവനാണ്. തുടര്‍ന്നാണ് (ആരോപണം ഉന്നയിച്ച) സ്ത്രീ വിളിച്ചത്. അവരെ എനിക്കറിയില്ല. അവര്‍ എന്നെ വിളിച്ചത് പരിപാടിയ്ക്ക് ക്ഷണിക്കാനല്ല. ഞാനും നേരത്തെ വിളിച്ച ആണും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടാനാണ് അവര്‍ വിളിച്ചത്. ബാക്കി ഞാന്‍ ഇപ്പോ പറയുന്നില്ല. കേസ് നടക്കുകയല്ലേ. നടക്കട്ടെ. കുറ്റം ചെയ്തിട്ടില്ലാത്തതുകൊണ്ട് ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തിട്ടില്ല. ഒരു വക്കീലിനെപ്പോലും കണ്ടിട്ടില്ല. എന്റെ പല സുഹൃത്തുക്കളും നിയമ സഹായം വാഗ്ദാനം ചെയ്ത് വിളിക്കുന്നുണ്ട്. പക്ഷേ അത് ആവശ്യമില്ലെന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്.

ഞാന്‍ സ്ത്രീകളോട് മോശമായി പെരുമാറുന്ന ആളൊന്നുമല്ല. ഞാന്‍ 25 കൊല്ലമായി സിനിമയില്‍ വന്നിട്ട്. ഇതുവരെ സെറ്റില്‍ ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ല. നിങ്ങളൊന്ന് അന്വേഷിച്ച് നോക്ക്. ഇത് വിനായകനും കുറച്ച് ആളുകളും തമ്മിലുള്ള പ്രശ്‌നമാണെന്ന് കരുതിയോ? ഇത് രണ്ട് സിസ്റ്റങ്ങള്‍ തമ്മിലുള്ള പ്രശ്‌നമാണ്.’; വിനായകന്‍ കൂട്ടിചേര്‍ത്തു.