ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്ക് പങ്ക്; യുഎന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു

single-img
19 June 2019

മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന്‍ വെളിപ്പെടുത്തുന്ന യുഎന്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്ത് വന്നു. സൗദി കിരീടാവകാശിക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നു തെളിയിക്കുന്ന വിശ്വാസയോഗ്യമായ തെളിവുള്ളതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്ന് ‘ദ ഗാര്‍ഡിയന്‍’ വ്യക്തമാക്കുന്നു.

സൗദിയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൊലയില്‍ പങ്കുണ്ടെന്ന്‍ തെളിയിക്കുന്ന 100 പേജുള്ള റിപ്പോര്‍ട്ടാണ് ഇന്നലെ പുറത്തുവന്നത്. ഇദ്ദേഹത്തിന്റെ വധം ഒരു ‘അന്താരാഷ്ട്ര കുറ്റകൃത്യം’ ആണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തിലുള്ള യുഎന്‍ പ്രത്യേക ഉദ്യോഗസ്ഥ ആഗ്നസ് കല്ലാമാര്‍ഡ് പറഞ്ഞു. കരുതിക്കൂട്ടി, ആസൂത്രണം ചെയ്ത, ഭരണകൂട കൊലപാതകമാണ് ഖഷോഗ്ജിയുടേതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

സൗദിയിലെ ഭരണകൂടം നടത്തിയ ഈ കൃത്യം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ആഗ്നസ് വ്യക്തമാക്കി. തുര്‍ക്കി തുടങ്ങിയ മറ്റു രാജ്യങ്ങളിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകള്‍ പറയുന്നത്, ഖഷോഗ്ജിയുടെ ശരീരത്തില്‍ മരുന്ന് കുത്തിവെച്ച് മയക്കിയശേഷം പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയിരിക്കാമെന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഖഷോഗ്ജിയുടെ കൊലപാതകം നടന്നത് സൗദി ഭരണകൂടത്തിന്റെ അറിവോടെയെന്ന് യുഎന്നിന്റെ മനുഷ്യവകാശ സമിതിയുടെ അന്വേഷണത്തിലും നേരത്തേ കണ്ടെത്തിയിരുന്നു. ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ തുര്‍ക്കി യുഎന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം രണ്ടിനാണ് സൗദി മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെടുന്നത്. ഇസ്താംബുളില്‍ പ്രവര്‍ത്തിക്കുന്ന സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ച അദ്ദേഹത്തെ പിന്നീടാരും കണ്ടിട്ടില്ല. ഖഷോഗ്ജി കോണ്‍സുലേറ്റിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടുവെന്ന് തുര്‍ക്കി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സൗദി ആദ്യം ഇതിനെ എതിര്‍ത്തെങ്കിലും പിന്നീട് അംഗീകരിച്ചു.