മോദിയും ആര്‍എസ്എസ് നേതാക്കളും വാക്ക് പാലിക്കുമെന്നാണ് ഉറച്ച വിശ്വാസം: രാഹുല്‍ ഈശ്വര്‍

single-img
19 June 2019


ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ സ്വകാര്യ ബില്ല് കൊണ്ടുവരുന്നതിനെ പിന്തുണച്ച് രാഹുല്‍ ഈശ്വര്‍. കേരളത്തിന്റെ ഈ രോഷം ഇത്ര പെട്ടെന്ന് തന്നെ പാര്‍ലമെന്റിലെത്തിച്ച പ്രേമചന്ദ്രന്‍ സാറിനോട് ഈ നാട്ടിലെ ഓരോ വിശ്വാസിയും അത്രത്തോളം കടപ്പെട്ടിരിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.

‘എല്ലാ സ്വകാര്യബില്ലുകള്‍ക്കും ഉണ്ടാകുന്ന അവസ്ഥ ഈ ബില്ലിനും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ല. കാരണം ബിജെപി അടക്കമുള്ള പാര്‍ട്ടികള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് ഇതിന് മുന്‍പ് പലകുറി വ്യക്തമാക്കിയതാണ്. മോദി ജി തന്നെ ഇത് തുറന്നു പറഞ്ഞിട്ടുണ്ട്.

അത്തരമൊരു സാഹചര്യത്തിലാണ് ഈ ബില്‍ എത്തുന്നത്. ഇതിനെ പിന്തുണയ്ക്കാതെ അവര്‍ക്കും മറ്റ് മാര്‍ഗങ്ങളില്ല. ഒറ്റക്കെട്ടായി നിന്ന് ഇത് നേടിയെടുക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആര്‍എസ്എസ് നേതാക്കളും വാക്കുതന്നതാണ്. അവര്‍ വാക്ക് പാലിക്കുമെന്നാണ് ഉറച്ച വിശ്വാസമെന്നും രാഹുല്‍ മനോരമന്യൂസിനോട് പറഞ്ഞു.

അതേസമയം, ശബരിമല പ്രശ്‌നപരിഹാരത്തിനായുള്ള എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലിന്റെ ഉദ്ദേശ്യം വിശ്വാസ സംരക്ഷണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പക്ഷെ ബില്ലിന്മേലുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സ്വീകരിക്കും. കേന്ദ്രം ബില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശ്വാസികളോട് ആദ്യം മാപ്പ് പറയണമെന്നും കുമ്മനം പറഞ്ഞു.