പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യമേഖലയ്ക്ക് ലേലത്തിൽ നൽകാനുള്ള നടപടികളുമായി റെയിൽവേ
രാജ്യത്തെ യാത്രക്കാര്‍ കുറവുള്ള റൂട്ടുകളിലും വിനോദസഞ്ചാര മേഖലകളിലും സര്‍വീസ് നടത്തുന്ന പാസഞ്ചര്‍ ട്രെയിനുകളുടെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരുന്ന
നൂറുദിവസത്തിനുള്ളില്‍ ഇതിനായുള്ള ലേലനടപടികള്‍ ആരംഭിക്കുമെന്നും അപേക്ഷകള്‍ ക്ഷണിക്കുമെന്നുമാണ് റെയില്‍വേ ബോര്‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോട്ടുകളില്‍ പറയുന്നത്.
ഇതിന്റെ ആദ്യഘട്ടമായി പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് ട്രെയിനുകള്‍ ഓടിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ കീഴിലുള്ള ഐആര്‍സിടിസിക്കാകും ഇതിന്‍റെ നടത്തിപ്പ് ചുമതല. യാത്രക്കാരുടെ ടിക്കറ്റിങ്ങും ട്രെയിനിനകത്തെ മറ്റ് സേവനങ്ങളും റെയില്‍വേ നേരിട്ട് ഏപ്പെടുത്തും. ഇതിനായി ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിത തുക ഒറ്റത്തവണയായി റെയില്‍വേ ഈടാക്കും. യാത്രക്കാര്‍ കുറഞ്ഞ പാതകളിലാണ് ട്രെയിനുകള്‍ സ്വകാര്യമേഖലയ്ക്ക് അനുവദിക്കുക.
പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റെയില്‍വേ തിരഞ്ഞെടുക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസുകളുടെ നടത്തിപ്പ് ചുമതലയാകും ഐആര്‍സിടിസിക്ക് നല്‍കുക. ഇതിനായി ട്രെയിനുകളുടെ കോച്ചുകളും ഐആര്‍സിടിസിക്ക് ലീസിന് നല്‍കും. ഇന്ത്യന്‍ റെയില്‍വേയുടെ ഫിനാന്‍സിങ് സ്ഥാപനമായ ഐആര്‍എഫ്‌സി മുഖേനയാവും ലീസ് തുകയുടെ ഇടപാടുകള്‍. പദ്ധതിയുടെ തുടക്കം കുറിച്ചുകൊണ്ട് എല്ലാ മെമ്പര്‍മാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ അയച്ച കത്തില്‍ റൂട്ടുകള്‍ ലേലം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.