ഐഎന്‍എല്ലില്‍ പ്രതിസന്ധി; പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് തീരുമാനങ്ങള്‍; സംസ്ഥാന പ്രസിഡന്റ് അവധിയില്‍ പ്രവേശിച്ചു

single-img
18 June 2019

കേരളത്തില്‍ ഐഎന്‍എല്‍ കടന്നുപോവുന്നത് കടുത്ത പ്രതിസന്ധിയിലൂടെ. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിനെയും ഭരണഘടനയെയും മറികടന്ന് സംഘടനാ നടപടികളും തീരുമാനങ്ങളും നടപ്പിലാക്കുന്നുവെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നു. നിലവില്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ: എപി അബ്ദുള്‍ വഹാബ് രണ്ട് മാസത്തെ അവധിയിലാണ്. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ: മുഹ്മദ് സുലൈമാനുമായി ചേര്‍ന്ന് ഏകപക്ഷീയ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നും നേതാക്കള്‍ ആരോപിക്കുന്നുണ്ട്.

പാര്‍ട്ടിയുടെ സ്ഥാപകാംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായിരുന്ന കെപി ഇസ്മയിലിനെ ആറുവര്‍ഷത്തേക്ക് പുറത്താക്കിയ നടപടിയാണ് പ്രസിഡന്റ് അവധിയില്‍ പോകാനുള്ള കാരണം. ഒടുവില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പിലാണ് ഇസ്മയിലെ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റിയത്. പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് അദ്ധ്യക്ഷസ്ഥാനത്ത് നിന്ന് ഒഴിവാക്കിയ ഇസ്മയില്‍ പാര്‍ട്ടിയോട് ആലോചിക്കാതെ ഇടതുമുന്നണി യോഗത്തില്‍ പ്രസംഗിച്ചു എന്നാരോപിച്ച് നടപടിയെടുത്തിരുന്നു.

അദ്ദേഹത്തെ ഒരു വര്‍ഷത്തേക്ക് സംഘടനയുടെയും മുന്നണിയുടെയും പരിപാടികളില്‍ വിലക്കുന്നതായിരുന്നു നടപടി. പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ദേശീയ അദ്ധ്യക്ഷനും ചേര്‍ന്നാണ് നടപടി സ്വീകരിച്ചത്. എന്നാല്‍ പ്രസിഡന്റ്എ .പി അബ്ദുള്‍ വഹാബിനോട് നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ല.

കെഇ ഇസ്മയിലിനെതിരെ നടപടിയെടുത്തതില്‍ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ അദ്ദേഹത്തെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ഉള്‍പ്പെടുത്തല്‍ നടപടി ഒരു പാക്കേജ് എന്ന നിലയിലാണെന്ന് കാസിം ഇരിക്കൂര്‍ പാര്‍ട്ടി ഭാരവാഹികളുടെ വാട്‌സ്ആപ് ഗ്രൂപ്പില്‍ ശബ്ദസന്ദേശമായി നല്‍കിയിരുന്നു.

ഇതിന് മറുപടിയായി ഇസ്മയില്‍ ഒരു സന്ദേശം മറ്റൊരു വാട്‌സ്ആപ് ഗ്രൂപ്പിലും നല്‍കി. ഈ സന്ദേശത്തിന്റെ പേരിലാണ് ഇസമയിലിനെ ആറ് വര്‍ഷത്തേക്ക് പുറത്താക്കിയത്.ഈ നടപടി
അഖിലേന്ത്യാ അധ്യക്ഷനും കാസിം ഇരിക്കൂറും മാത്രം ചേര്‍ന്നെടുത്തതാണെന്ന് ഇസ്മയിലും മറ്റ് ഭാരവാഹികളും പറയുന്നു. ഇസ്മയിലിനെ പുറത്താക്കിയ നടപടിയോടുള്ള പ്രതിഷേധമായാണ് എ.പി അബ്ദുള്‍ വഹാബ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിവരം.